ഉന്നതികളിൽ പനി പടരുന്നു; ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴ്ച

Screengrab
നിലമ്പൂർ: മലപ്പുറം കരുളായി ഉന്നതികളിൽ പനി പടർന്നുപിടിക്കുകയും ആദിവാസി ബാലിക മരിക്കുകയുംചെയ്ത സാഹചര്യത്തിലും കാര്യമായി ഇടപെടാതെ ആരോഗ്യ വകുപ്പ്. നിരവധി പേർക്ക് പനിബാധിച്ചിട്ടും രോഗവ്യാപനത്തിന്റെ കാരണം കണ്ടെത്തുന്നതിനും ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനും ആരോഗ്യവകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.
ഉൾവന മേഖലകളിൽ പ്രവർത്തിക്കുന്ന മൊബൈൽ മെഡിക്കൽ സർവീസ് യൂണിറ്റിന്റെ സേവനം കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നില്ലെന്നും അടിയന്തര ചികിത്സ ഉറപ്പാക്കുന്നതിലും വീഴ്ചയുണ്ടായെന്നും ആരോപണമുണ്ട്.
കരുളായി പുലിമുണ്ട ഉന്നതിയിൽ ബാലചന്ദ്രൻ–ലതിക ദമ്പതികളുടെ മകൾ അഖില (അഞ്ച്)യാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. പനി മൂർച്ഛിച്ചതിനെ തുടർന്നായിരുന്നു മരണം.
ഉന്നതികളിൽ പടരുന്ന പനി ഏതുതരം രോഗബാധയാണെന്ന് വ്യക്തമാക്കുന്നതിനും രോഗവ്യാപനത്തിന്റെ തോത് പരിശോധിക്കുന്നതിനും അടിയന്തരമായി പരിശോധനകൾ നടത്തണമെന്നാണ് ആവശ്യം. കൂടാതെ ആദിവാസി കുടുംബങ്ങൾക്ക് രോഗപ്രതിരോധ മാർഗങ്ങളും ആവശ്യമായ ജാഗ്രതാ നിർദേശങ്ങളും നൽകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. അഖിലയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ പുലിമുണ്ട ഉൾപ്പെടെയുള്ള ഉന്നതികളിൽ അടിയന്തര ആരോഗ്യ പരിശോധനയും മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്.










0 comments