print edition ഇപിഎഫ്‌ഒ വേതനപരിധി വർധിപ്പിക്കൽ ; നാലുമാസത്തിനകം കേന്ദ്രം തീരുമാനമെടുക്കണം

ന്യൂഡൽഹി
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പദ്ധതിയിൽ (ഇപിഎഫ്ഒ) ഉൾപ്പെടാനുള്ളവേതന പരിധി ഉയർത്തുന്നതിൽ കേന്ദ്രസർക്കാർ നാലുമാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. 15,000 രൂപയെന്ന പരിധി 11 വർഷമായി പരിഷ്‌കരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സമൂഹ്യപ്രവർത്തകൻ നവീൻ പ്രകാശ് നൗട്ടിയാൽ നൽകിയ ഹർജിയിലാണ് നടപടി. ഹർജി തീർപ്പാക്കി ജസ്‌റ്റിസ് ജെ കെ മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.
15000 രൂപ അടിസ്ഥാനമാക്കിയുള്ള തുകയാണ് പെൻഷനുവേണ്ടിയുള്ള വിഹിതമായി വകയിരുത്തുന്നത്. അതുകൊണ്ടുതന്നെ ഉയർന്ന വേതനമുള്ളവർക്കും ചെറിയ പെൻഷന് മാത്രമാണ് അർഹത. ഇപിഎഫ്‌ഒ പരിധി ഉയർത്താൻ തയാറാവാത്തതിനാൽ ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യം നിഷേധിക്കപ്പെടുന്നെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. പണപ്പെരുപ്പം, മിനിമം വേതനം, പ്രതിശീർഷ വരുമാനം, ഉപഭോക്തൃ വില സൂചിക പോലുള്ള സാമ്പത്തിക സൂചകങ്ങൾ കണക്കിലെടുക്കാതെയുള്ള വേതന പരിധി അപ്രസക്തമാണ്. സമീപ വർഷങ്ങളിൽ വിവിധ മേഖലകളിൽ വേതനം വർധിച്ചു.
പരിധി വർധിപ്പിക്കണമെന്ന് 2022ൽ ലോക്‌സഭ പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ ശുപാർശ ഇപിഎഫ്ഒ ബോർഡ് അംഗീകരിച്ച് കൈമാറിയിട്ടും കേന്ദ്രം നടപടി സ്വീകരിച്ചിട്ടില്ല. യുക്തിസഹമായ വേതന പരിഷ്‌ക്കരണത്തിന് സമയപരിധി നിശ്ചയിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.










0 comments