ഭോജ്‌ശാല വിവാദം; വെള്ളിയാഴ്ചകളിൽ മുസ്ലിങ്ങൾക്ക് നിസ്കരിക്കാൻ അനുമതി നൽകി സുപ്രീംകോടതി

ന്യൂഡൽഹി: മധ്യപ്രദേശിലെ ധാർ ജില്ലയിലുള്ള വിവാദമായ ഭോജ്‌ശാല സരസ്വതി ക്ഷേത്ര-കമാൽ മൗല മസ്ജിദ് സമുച്ചയ കേസിൽ വെള്ളിയാഴ്ചകളിൽ മുസ്ലിങ്ങൾക്ക് നിസ്കരിക്കാൻ അനുമതി നൽകി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് തീരുമാനം.
വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 1 മണിക്കും 3 മണിക്കും ഇടയ്ക്കുള്ള സമയങ്ങളിൽ മുസ്ലിങ്ങൾക്ക് നിസ്കരിക്കാനുള്ള സൗകര്യങ്ങളും ചെയ്യണമെന്ന് സുപ്രീംകോടതി മധ്യപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു. കേസിൽ അന്തിമതീരുമാനം ഉണ്ടാകും വരെ മസ്ജിദും ക്ഷേത്രവും സ്ഥിതി ചെയ്യുന്നതിന് സമീപത്തെ തുറസായ സ്ഥലം നിസ്കാരത്തിനായി തുറന്നുനൽകണമെന്നും കോടതി പറഞ്ഞു.
ഒരു സർക്കാർ എന്ന നിലയിൽ പൗരന്മാരുടെ മതപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതും ക്രമസമാധാനം പാലിക്കുന്നതും സർക്കാരിന്റെ ഭരണഘടനാപരമായ കടമയാണെന്ന് കോടതി കൂട്ടിച്ചേർത്തു.
സുപ്രീംകോടതിയുടെ അനുമതിയില്ലാതെ തർക്ക മന്ദിരത്തിൽ യാതൊരുവിധ ഘടനാപരമായ മാറ്റങ്ങളും വരുത്തരുതെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കും കോടതി നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു.










0 comments