സുഭാഷ് ചന്ദ്രയുടെ കടം ഒത്തുതീർപ്പാക്കൽ
print edition നീതിയെ പരിഹസിക്കുന്നു: സിപിഐ എം

ന്യൂഡൽഹി: ബിജെപി നേതാവ് സുഭാഷ്ചന്ദ്രയുടെ 22006.57 കോടി രൂപയുടെ വായ്‌പാ കുടിശ്ശിക 6.5 കോടി രൂപയ്‌ക്ക് ഒത്തുതീര്‍പ്പാക്കിയ ദേശീയ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) നടപടി നീതിയെ പരിഹസിക്കലാണെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. വായ്‌പാ തിരിച്ചടവിൽ ബോധപൂർവം വീഴ്‌ച വരുത്തുന്ന വൻകിടക്കാരെ എല്ലാ വിധത്തിലും പ്രോത്സാഹിപ്പിക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ നയവും. പക്ഷപാതിത്വം പാടില്ലെന്ന ജുഡീഷ്യൽ തത്വത്തിന്റെ നഗ്‌നമായ ലംഘനം കൂടിയാണ് എൻസിഎൽടി ഉത്തരവ്. ഉത്തരവ് ഉടന്‍ പിൻവലിക്കണം. വായ്‌പാ തിരിച്ചടവിൽ വീഴ്‌ച വരുത്തുന്ന വൻകിടക്കാരെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര നയം തിരുത്തണം. രാഷ്ട്രീയ സ്വാധീനമുള്ള ചങ്ങാത്ത മുതലാളിമാർക്ക് വമ്പൻ വായ്‌പകൾ അനുവദിക്കുകയും കിട്ടാക്കടമാകുമ്പോൾ ‘ഹെയർകട്ട്’ എന്ന പേരിൽ ഇളവ് അനുവദിക്കുകയുമാണ്. ഭരണകക്ഷിക്ക് നൽകിയ സേവനങ്ങള്‍ക്കുള്ള പ്രതിഫലമായെ ഇതിനെ കാണാൻ സാധിക്കു.
എൽഐസി ഹൗസിങ് ഫിനാൻസിന് മാത്രം 1322. 39 കോടി രൂപയാണ് സുഭാഷ് ചന്ദ്ര നൽകാനുള്ളത്. 38 ലക്ഷം രൂപയ്‌ക്കാണ് ഇത് ഒത്തുതീർത്തത്. തിരിച്ചടവ് 0.028 ശതമാനം മാത്രം. വായ്‌പ നൽകിയ സ്ഥാപനങ്ങൾക്ക് 99.97 ശതമാനത്തിന്റെ നഷ്ടം. പൊതുപണം തട്ടിയെടുക്കാന്‍ വൻകിടക്കാർക്ക് അവസരമൊരുക്കുന്ന വിധികളാണ് എൻസിഎൽടിയിൽനിന്ന് തുടർച്ചയായി ഉണ്ടാകുന്നത്. തുടർന്ന് വായ്‌പകളെടുക്കാൻ തട്ടിപ്പുകാര്‍ക്ക് അവസരവുമൊരുക്കുന്നു. സാധാരണ നികുതിദായകരുടെയും ചെറുകിട നിക്ഷേപകരുടെയും ചെലവിലാണ് ഇൗ ഒത്തുതീര്‍ക്കല്‍. വായ്‌പാ തിരിച്ചടവിൽ കോർപ്പറേറ്റുകൾ വരുത്തുന്ന വീഴ്‌ചയുടെ ബാധ്യത എന്തിനാണ് സാധാരണക്കാർ സഹിക്കുന്നതെന്ന് പിബി പ്രസ്താവനയില്‍ ചോദിച്ചു.
രാജ്യത്ത് സാധാരണക്കാരായ ആയിരങ്ങളാണ് വായ്‌പാ കുടിശ്ശിക തിരിച്ചടയ്‌ക്കാനാകാതെ ആത്മഹത്യചെയ്യുന്നത്. ചെറിയ വായ്‌പകളുടെ തിരിച്ചടവ് മുടങ്ങുമ്പോൾ ഭീഷണിയും പരിഹാസവും ജപ്‌തിയുമാണ് സര്‍ക്കാരിന്റെയും ധനകാര്യസ്ഥാപനങ്ങളുടെയും നടപടികൾ. ആര്‍ബിഐയുടെ കണക്കു പ്രകാരം ഇന്ത്യയുടെ ആകെ ഗാർഹിക കടം ജിഡിപിയുടെ 45.5 ശതമാനമെന്ന റെക്കോർഡിലാണ്. കാർഷിക വായ്‌പകൾ എഴുതിത്തള്ളുന്നതിനെ എതിർക്കുന്നവർ തന്നെയാണ് ചങ്ങാത്ത മുതലാളിമാരുടെ സഹസ്ര കോടികൾ എഴുതിത്തള്ളുന്നത്. ചെറുകിടക്കാരുടെ വായ്‌പ തിരിച്ചുപിടിക്കൽ നിരക്ക് 74 ശതമാനമാകുമ്പോള്‍ വൻകിടക്കാരുടെ വായ്‌പ തിരിച്ചുപിടിക്കൽ നിരക്ക് 14.5 ശതമാനം മാത്രമെന്നും പിബി പ്രസ്‌താവനയിൽ പറഞ്ഞു.









0 comments