ഗോതീശ്വരത്തും മാറാട്ടും കടൽഭിത്തി തിരയെടുക്കുന്നു

മാറാട് കൈതവളപ്പിൽ കടൽഭിത്തി കടലെടുക്കുന്നു
ഫറോക്ക്
ബേപ്പൂർ ഗോതീശ്വരം ശ്മശാനംമുതൽ കൈതവളപ്പുവരെയുള്ള തീരസംരക്ഷണ ഭിത്തി തകർന്നു കടലിലൊഴുകുന്നു. നേരത്തെ ഏറ്റവും സുശക്തമായ നിലയിൽ നിർമിച്ച ഗാബിയോൺ ഭിത്തിയാണിപ്പോൾ ഒന്നിച്ച് തിരയെടുക്കുന്നത്. ഏതാനും ആഴ്‌ചകളായി കടലേറ്റം ശക്തമാകുമ്പോൾ ശക്തമായ തിരയടിയിൽ ഭിത്തി തകർന്നതിനൊപ്പം സമീപത്തെ തീരദേശ റോഡിനും ഭീഷണിയായി. ഇവിടെ റോഡിന്റെ പാർശ്വഭാഗത്തെ മണ്ണ് ഊർന്നിറങ്ങി റോഡ് തകരുന്ന അവസ്ഥയിലാണ്. ഗോതീശ്വരം ശ്മശാനം കഴിഞ്ഞയുടൻ വടക്കുഭാഗത്തേക്കാണ് ഭിത്തിയുടെ ഗാബിയോൺ വലകൾ പൊട്ടി പാറക്കല്ലുകൾ ഒന്നിച്ച് ഒഴുകി ഭിത്തി ഇല്ലാതാകുന്നത്. ബേപ്പൂർ തീരമേഖലയിലെ ഏറ്റവും സുദൃഢമായ തീരസംരക്ഷണ ഭിത്തിയാണ് അധികൃതരുടെ അശ്രദ്ധകാരണം കടലെടുക്കുന്നത്. ഇവിടെ 2010–ലാണ് 465 മീറ്റർ നീളത്തിൽ ഗാബിയോൺ ഭിത്തി നിർമിച്ചത്. പാറക്കല്ലുകൾ നിരത്തി, ഇതിൽ ബലമേറിയ നെയ്‌ലോൺ കയർ ഉപയോഗിച്ച് വലയാക്കി നിർമിക്കുന്നതാണ് ഗാബിയോൺ ഭിത്തി. ഇതു പതിറ്റാണ്ടുകൾ കേടുകൂടാതെ നിലനിൽക്കുന്നതാണ്. കയറുകൾ പൊട്ടുമ്പോൾ കേടുപാട് തീർത്തിരുന്നെങ്കിൽ ലക്ഷങ്ങൾ കടലിൽ ഒഴുകാതെ സംരക്ഷിക്കാമായിരുന്നെന്ന് തീരവാസികൾ പറയുന്നു. നവകേരള സദസ്സിന്റെ ഭാഗമായി ഒരു കോടി രൂപ ചെലവിൽ ഗോതീശ്വരം ക്ഷേത്രംമുതൽ പുതിയ ഭിത്തി നിർമാണം പുരോഗമിക്കുകയാണ്.









0 comments