ആകെ ആഹ്ലാദം...

ഡിടിപിസി ഓണാഘോഷത്തിന്റെ ഭാഗമായി ഭട്ട്റോഡ് ബീച്ചിൽ നടന്ന മലബാർ മെഹന്തി സൂഫി നൃത്തം
കോഴിക്കോട്
തിരുവോണം കഴിഞ്ഞ് രണ്ട് നാൾ പിന്നിട്ടെങ്കിലും കോഴിക്കോട്ടുകാരുടെ ഓണാഘോഷം തീര്‍ന്നിട്ടില്ല. കുട്ടികളും മുതിര്‍ന്നവരുമെല്ലാം ആഘോഷ വൈബ് തുടരുകയാണ്. വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള ഓണാഘോഷ പരിപാടികൾ നാട്ടിലും നഗരത്തിലും തിമിര്‍ത്ത് നടക്കുന്നു. ഓണത്തിരക്കിലമർന്ന നഗരത്തിലേക്ക് വിവിധയിടങ്ങളിൽ നിന്നായി ആളുകൾ ഒഴുകിയെത്തുന്നുണ്ട്. ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ വിവിധ പരിപാടികൾ ആഘോഷങ്ങളുടെ നിറം കൂട്ടി. ഭട്ട് റോഡ് ബീച്ചിൽ നടന്ന മലബാര്‍ മെഹന്ദി സൂഫി ഡാന്‍സ് കാഴ്ചക്കാര്‍ക്ക് ദൃശ്യവിരുന്നായി. പതിഞ്ഞ താളവും മനം നിറയ്ക്കുന്ന വരികളും ചെറിയ ചുവടുകളും കലാസ്വാദകരെ പിടിച്ചിരുത്തി. കോഴിക്കോട് മ്യൂസിക് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ഗാനമേളയും നഗരത്തെ ആവേശത്തിലാക്കി. ബീച്ച് ഫ്രീഡം സ്‌ക്വയറിൽ ഭാരത് ഭവനും സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററും ചേര്‍ന്നൊരുക്കിയ "ഇന്ത്യന്‍ വസന്തോത്സവം 2026' വേറിട്ട കാഴ്ചയായി മാറി. തുടര്‍ന്ന് നടന്ന ഷഹബാസ് അമന്റെ, ഗസല്‍ രാത്ത് കുളിര്‍മഴയായി. ഐസൊരതിയും കല്ലുമ്മക്കായയുമെല്ലാം കഴിച്ച് ഗസലിന്റെ ഭംഗി ആവോളം ആസ്വദിക്കാൻ ആയിരങ്ങളെത്തി. ടൗണ്‍ഹാളിൽ നടന്ന ആപ്ത പയ്യൂരിന്റെ "മീന്‍ പാടും പാട്ട്', തിരുവമ്പാടി ജനചേതനയുടെ ‘വിപരീതം' എന്നിവയും നിറഞ്ഞ സദസ്സിന്റെ കൈയടി നേടി.









0 comments