ഐഐടി ബോംബെയിൽ വിദ്യാർഥി ജീവനൊടുക്കിയ സംഭവം: ഇൻവിജിലേറ്ററായിരുന്ന അധ്യാപകനെതിരെ കേസ്

മുംബൈ : ഐഐടി ബോംബെയിൽ പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതായി കണ്ടെത്തിയതിന് പിന്നാലെ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ പ്രൊഫസർക്കെതിരെ കേസെടുത്തു. ഡിപ്പാർട്ട്മെന്റ് ഓഫ് എനർജി സയൻസ് ആൻഡ് എൻജിനീയറിങ്ങിലെ അധ്യാപകനായ സൂര്യനാരായണ ദൂളയ്ക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പരീക്ഷയുടെ ഇൻവിജിലേറ്ററായിരുന്നു സൂര്യനാരായണ ദൂള. ജാതി അധിക്ഷേപം നടത്തിയെന്ന വിദ്യാർഥിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ഐഐടിയിലെ രണ്ടാം വർഷ വിദ്യാർഥി സഹിൽ വാക്കോഡെയാണ് ജീവനൊടുക്കിയത്. പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതായി കണ്ടെത്തിയതിന് പിന്നാലെ വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ ഐഐടി ക്യാമ്പസിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ ആത്മഹത്യയാണിത്.
എനർജി സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിലെ വിദ്യാർഥിയായ സഹിൽ പരീക്ഷയ്ക്കിടെ ചോദ്യപേപ്പർ ചാറ്റ് ജിപിടിയിൽ അപ്‌ലോഡ് ചെയ്ത് ഉത്തരങ്ങൾ കണ്ടെത്തിയതായി ഐഐടി അറിയിച്ചു. കോപ്പിയടി ശ്രമം ശ്രദ്ധയിൽപ്പെട്ടെങ്കിലും അച്ചടക്ക നടപടി ആരംഭിച്ചിരുന്നില്ലെന്നാണ് ഐഐടിയുടെ വിശദീകരണം. അധ്യാപകനും വകുപ്പ് മേധാവിയും വിദ്യാർഥിയുമായി സംസാരിച്ച് കൗൺസലിങ് നൽകിയെന്നും ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. സംഭവത്തിന്റെ പേരിൽ അക്കാദമിക് കരിയറിനെ ബാധിക്കില്ലെന്നും ഉറപ്പുനൽകിയിരുന്നു.
എന്നാൽ വിദ്യാർഥിയുടെ മരണത്തിന് പിന്നാലെ ക്യാമ്പസിൽ പ്രതിഷേധവുമായി സഹപാഠികൾ രംഗത്തെത്തി. അച്ചടക്ക നടപടിയെക്കുറിച്ചുള്ള ഭയവും സമ്മർദവും മരണത്തിന് കാരണമായിരിക്കാമെന്ന് ചില വിദ്യാർഥികൾ ആരോപിച്ചു.









0 comments