print edition ബിജെപിക്കുമേൽ യുവതയുടെ ജയ്ഹോ

സമരവിജയത്തെത്തുടര്‍ന്ന് എസ്എഫ്ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ ബംഗളൂരുവില്‍ നടന്ന ആഹ്ലാദപ്രകടനം
ന്യൂഡൽഹി : ‘ഇൻക്വിലാബും വന്ദേമാതരവും ജയ് ഭീമും’ കൊണ്ട് ഡൽഹി വിറച്ചു. സംഘപരിവാരവും ബിജെപിയും അധികാരഗർവിൽ പൊതിഞ്ഞുപിടിച്ച ധർമേന്ദ്ര പ്രധാന്റെ കസേര തെറിച്ച വിവരം ജന്തർ മന്തറിലെ സമരപ്പന്തലിനെ ഇളക്കിമറിച്ചു. സമരത്തിന്റെ മുപ്പത്തിയഞ്ചാം നാൾ എത്തിയ രാജിവാർത്തയെ കണ്ണീരണിഞ്ഞാണ് വിദ്യാർഥികളിൽ പലരും സ്വീകരിച്ചത്. തൊട്ടുപിന്നാലെ വേദിയിൽനിന്ന് ഉയർന്ന ‘ജയ് ഹോ’ ഗാനത്തിന് ചുവടുവച്ച് സമരവിജയം ആഘോഷിച്ചു. രാജിവാർത്തയറിഞ്ഞും നിരവധിപേർ ജന്തർമന്തറിലേക്ക് ഒഴുകിയെത്തിയെത്തിയത് ആഘോഷത്തിന്റെ മാറ്റുകൂട്ടി. ഗാനത്തിന് പിന്നാലെ അഭിജിത് ദിപ്‌കെ അടക്കമുള്ള നേതാക്കൾ വേദിയിലെത്തി.
ഏകാധിപതിയുടെ പരാജയം
നമ്മൾ അത് നേടിയെന്നും ഒന്നാം വിക്കറ്റ് വീണുവെന്നും സിജെപി സ്ഥാപകനേതാവ് അഭിജീത് ദിപ്കെ പറഞ്ഞു. ഇത് ഏകാധിപതിയുടെ പരാജയവും ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും വിജയവുമാണ്. ഇനിയും വിക്കറ്റുകൾ വീഴാനുണ്ട്. അവർ നമ്മളെ ദേശദ്രോഹികളാക്കി. ചൈനയുടെയും പാകിസ്ഥാന്റെയും പണം വാങ്ങിയെന്ന പ്രചരിപ്പിച്ചു. നമ്മളെ പൊലീസുകാർ തല്ലിച്ചതച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ അഭിനന്ദിക്കുന്നു. അദ്ദേഹം പാറ്റ പ്രയോഗം നടത്തിയില്ലെങ്കിൽ ഞാൻ ഇങ്ങോട്ട് വരികയില്ലായിരുന്നു. ഈ വിജയം ജീവനൊടുക്കേണ്ടിവന്ന വിദ്യാർഥികൾക്ക് സമർപ്പിക്കുന്നു – അഭിജീത് പറഞ്ഞു.









0 comments