പശ്ചിമേഷ്യൻ പ്രതിസന്ധി: ഫുജൈറയിൽ നിന്ന് പ്രത്യേക സർവീസുമായി സ്‌പൈസ് ജെറ്റ്; കൊച്ചിയിലേക്കും വിമാനമുണ്ടാകും

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ യാത്രക്കാരെ നാട്ടിലെത്തിക്കാൻ പ്രത്യേക സർവീസുകളുമായി സ്‌പൈസ് ജെറ്റ്. യുഎഇയിലെ ഫുജൈറയിൽ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് നാല് പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തുമെന്ന് കമ്പനി അറിയിച്ചു.
കൊച്ചി, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കാണ് സ്‌പൈസ് ജെറ്റ് പ്രത്യേക സർവീസുകൾ നടത്തുന്നത്. ഇതിൽ രണ്ട് വിമാനങ്ങൾ മുംബൈയിലേക്കും ഒരെണ്ണം വീതം കൊച്ചിയിലേക്കും ഡൽഹിയിലേക്കും ആയിരിക്കും.
ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് മേഖലയിലെ വ്യോമപാതകൾ അടച്ചതോടെയാണ് നിരവധി യാത്രക്കാർ ഗൾഫ് നാടുകളിൽ കുടുങ്ങിയത്. യാത്രക്കാരുടെ ആവശ്യകതയും സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ അനുമതിയും പരിഗണിച്ച് കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്നും കമ്പനി വ്യക്തമാക്കി.
കൂടാതെ, മാർച്ച് 4 മുതൽ ഫുജൈറയിൽ നിന്ന് ഡൽഹിയിലേക്കും മുംബൈയിലേക്കുമുള്ള ഷെഡ്യൂൾഡ് സർവീസുകൾ പുനരാരംഭിക്കാനും സ്‌പൈസ് ജെറ്റ് തീരുമാനിച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധി മൂലം വിമാനങ്ങൾ റദ്ദാക്കിയതോടെ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികൾ വലിയ ദുരിതത്തിലാണ്. ഈ സാഹചര്യത്തിൽ സ്‌പൈസ് ജെറ്റിന്റെ പ്രത്യേക സർവീസുകൾ യാത്രക്കാർക്ക് വലിയ ആശ്വാസമാകും.










0 comments