വിമാനത്തിനകത്ത് കത്തുന്ന ചൂട്; യാത്രക്കാര്‍ പുറത്തിറങ്ങി പ്രതിഷേധിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് പുനെയിലേക്ക് പുറപ്പെടാനിരുന്ന സ്പൈസ് ജെറ്റ് വിമാനത്തിൽ കയറിയ യാത്രക്കാര്‍ ചൂടും വായുതടസവും മൂലം ശ്വാസം മുട്ടി. പ്രതിഷേധിച്ച യാത്രക്കാരെ പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞ് യാത്രക്കാര്‍ ഭീഷണിപ്പെടുത്തി. പ്രശ്നം രൂക്ഷമായതോടെ യാത്രക്കാര്‍ ഒന്നടങ്കം പുറത്തിറങ്ങി. റൺവേയിലും ടാക്സിവേയിലും കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. യാത്രക്കാര്‍ തന്നെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തി വിവരം പുറത്തെത്തിച്ചു.
ഡൽഹി ഐജി വിമാനത്താവളത്തിൽ നിന്ന് പൂനെയിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ്ജെറ്റ് SG 105 വിമാനത്തിലാണ് പ്രശ്നം ഉണ്ടായത്. യാത്രക്കാരുടെ പ്രതിഷേധം ശക്തമായതോടെ ബന്ധപ്പെട്ട വിദഗ്ധര്‍ വന്ന് വിമാനം പരിശോധിച്ചു. ഏ സി സംവിധാനം വേണ്ടത്ര പ്രവര്‍ത്തിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് സ്ഥിരീകരിച്ചു. ഇതോടെ വിമാന കമ്പനി ചുവടു മാറ്റി. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കയറ്റി.
യാത്രക്കാർ ഇൻ-ഫ്ലൈറ്റ് മാഗസിനുകൾ ഉപയോഗിച്ച് വീശുന്നതിന്റെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. പ്രശ്നം പരിഹരിക്കാതെ വിമാനം റൺവേയിലേക്ക് നീക്കാൻ ശ്രമിച്ചതോടെ യാത്രക്കാർ ശക്തമായി എതിർത്തു. ഇത് പൈലറ്റും വിമാന ജീവനക്കാരുമായി വലിയ തർക്കത്തിന് കാരണമായി. പരാതിപ്പെട്ട യാത്രക്കാരോട് ക്രൂ അംഗങ്ങൾ ബഹളം വെക്കുകയും പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യാത്രക്കാർ വീഡിയോ സഹിതം പരസ്യപ്പെടുത്തി.
പ്രതിഷേധവും സാങ്കേതിക വീഴ്ചയും പരസ്യമായതോടെ യാത്രക്കാരെ തിരികെ ടെർമിനലിലേക്ക് മാറ്റുകയും പുലർച്ചെ 5 മണിയോടെ മറ്റൊരു വിമാനത്തിൽ പൂനെയിലേക്ക് അയക്കുകയും ചെയ്തു. എന്നാൽ എയര്‍കണ്ടീഷണര്‍ മുഴുവനായി പ്രവര്‍ത്തിച്ചരുന്നതായി പിന്നീട് വിമാന കമ്പനി ന്യായീകരിച്ചു. ഡൽഹിയിലെ ചൂട് കാരണം ഉണ്ടായ പ്രശ്നം മാത്രമാണെന്നാണ് വിശദീകരണം. ഇതിനെ നിഷേധിക്കുന്ന ദൃശ്യങ്ങൾ നേരത്തെ തന്നെ പുറത്തെത്തിയിരുന്നു.










0 comments