print edition വാങ്‌ചുക്കിന്റെ ആരോഗ്യനില വഷളാകുന്നു

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർമന്തറിൽ 18 ദിവസമായി നിരാഹാരമിരിക്കുന്ന സോനം വാങ്‌ചുക്കിന്റെ ആരോഗ്യനില വഷളാകുന്നു. കേന്ദ്രസർക്കാർ സമരത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്.നിരാഹാരം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി നിരവധി പേർ വാങ്‌ചുക്കിനെ സമീപിച്ചെങ്കിലും നിരസിച്ചു.
സോനം വാങ്‌ചുക്ക് വളരെ അവശനാണെന്നും 24 മണിക്കൂറും നിരീക്ഷക്കുന്നുണ്ടെന്നും മെഡിക്കൽ ടീം അറിയിച്ചു. വാങ്‌ചുക്കിന് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് സിജെപി വ്യാഴാഴ്‌ച കൂട്ട നിരാഹാര സമരം പ്രഖ്യാപിച്ചു. എസ്‌എഫ്‌ഐയും വ്യാഴാഴ്‌ച നിരാഹാരമിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വാങ്‌ചുക്കിന്റെ ശരീരഭാരം ഒമ്പത് കിലോയോളം കുറഞ്ഞു. സമാധാനസമരത്തെ രാജ്യവിരുദ്ധമായി ചിത്രീകരിക്കാൻ വലതുപക്ഷ ഗുണ്ടകളെ ജന്തർമന്തറിലേക്ക് അയക്കുന്നതായി സിജെപി വക്താവ് അശുതോഷ് രംഗ പറഞ്ഞു.
ഹർജിയിൽ സർക്കാരുകൾക്ക് നോട്ടീസ്
സോനംവാങ്‌ചുക്കിന്റെ നിരാഹാരം അവസാനിപ്പിക്കണമെന്ന ഹർജിയിൽ കോടതി ഇടപെടൽ. അടിയന്തര സ്വഭാവംമാനിച്ച് വ്യാഴാഴ്ച പരിഗണിക്കുമെന്ന് ഡൽഹി ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരുടെ ബെഞ്ച് പറഞ്ഞു. വിഷയത്തിൽ നിലപാട് തേടി കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്ക് ബെഞ്ച് നോട്ടീസ് നൽകി.
ആശുപത്രിയിലെത്തിച്ച് നിർബന്ധിച്ച് ഭക്ഷണം നൽകണമെന്നാണ് രാകേഷ് കുമാർ സൈനി എന്നയാളുടെ ഹർജിയിലെ ആവശ്യം. അദ്ദേഹം മരിച്ചാൽ രാജ്യത്തിന് വലിയ അപമാനമാകും. വാങ്ചുക്കിന്റെ ആരോഗ്യം അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണ്. നിരാഹാര സമരം തുടർന്നാൽ രണ്ട് ദിവസത്തിനുള്ളിൽ ജീവൻ നഷ്ടപ്പെടും–ഹർജിയിൽ പറയുന്നു.










0 comments