‘രാഷ്ട്രീയ ആഗ്രഹങ്ങളുണ്ടാകാം; അതിൽ തെറ്റില്ല’; സിജെപിയെക്കുറിച്ച് സോനം വാങ്ചുക്

ന്യൂഡൽഹി: സിജെപി സ്ഥാപകർക്ക് ഭാവിയിൽ രാഷ്ട്രീയ ആഗ്രഹങ്ങളുണ്ടാകാമെന്നും യുവതലമുറയ്ക്ക് അങ്ങനെ ഉണ്ടാവുന്നത് നല്ലതാണെന്നുമാണ് തന്റെ വ്യക്തിപരമായ വിലയിരുത്തലെന്ന് സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്. സിജെപി സ്ഥാപകരായ അഭിജീത് ദീപ്കെ, സൗരവ് ദാസ്, ആശുതോഷ് റാങ്ക എന്നിവർക്ക് രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള ആഗ്രഹം തെറ്റായ കാര്യമല്ലെന്നും യുവാക്കളിൽനിന്ന് പുതിയ രാഷ്ട്രീയ നേതൃത്വം ഉയർന്നുവരുന്നത് സ്വാഗതാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി. സിജെപി നേതാക്കൾ തന്നോട് രാഷ്ട്രീയ ആഗ്രഹങ്ങളെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നും, ജന്തർ മന്തർ സമരകാലത്ത് അടുത്തുനിന്ന് ഇടപെട്ടതിന്റെ അടിസ്ഥാനത്തിലുള്ള തന്റെ വിലയിരുത്തൽ മാത്രമാണിതെന്നും വാങ്ചുക് പറഞ്ഞു.
അതേസമയം, വ്യക്തികളുടെ ഭാവി രാഷ്ട്രീയ ആഗ്രഹങ്ങളും വിദ്യാർഥി പ്രക്ഷോഭത്തിന്റെ സ്വഭാവവും രണ്ടായി കാണണമെന്നും വാങ്ചുക് വ്യക്തമാക്കി. സിജെപി നേതാക്കൾ ഭാവിയിൽ രാഷ്ട്രീയത്തിലേക്ക് വന്നാലും വിദ്യാർഥി സമരത്തിന്റെ വേദി ഏതെങ്കിലും പാർട്ടിയുടെ അജണ്ടയ്ക്കായി ഉപയോഗിക്കരുതെന്ന് താൻ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രക്ഷോഭം neutral, apolitical pressure group ആയി നിലനിൽക്കണമെന്നും അങ്ങനെ നിന്നാൽ കൂടുതൽ കാര്യങ്ങൾ നേടിയെടുക്കാനാകുമെന്നും താൻ നിർദേശിച്ചിരുന്നതായും, സമരകാലത്ത് സിജെപി നേതൃത്വം അത് പാലിച്ചതിൽ സന്തോഷമുണ്ടെന്നും വാങ്ചുക് വ്യക്തമാക്കി.
എന്നാൽ മിക്ക പ്രമുഖ മാധ്യമങ്ങളും അവർ വിശുദ്ധരല്ല അവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് എന്ന തരത്തിലാണ് വാർത്തകൾ റിപ്പോർട്ട് ചെയ്തത്. അതോടെ സിജെപി നേതാക്കളുടെ രാഷ്ട്രീയ ആഗ്രഹങ്ങളെ വാങ്ചുക് സംശയകരമായ ഉദ്ദേശമായി ചിത്രീകരിച്ചുവെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. എന്നാൽ അവരുടെ രാഷ്ട്രീയ ആഗ്രഹത്തെ കുറ്റപ്പെടുത്തുന്നില്ല; മറിച്ച് യുവാക്കൾ രാഷ്ട്രീയത്തിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുകയാണുണ്ടായത്. അതേസമയം വിദ്യാർഥി സമരത്തിന്റെ സ്വതന്ത്ര സ്വഭാവം മാത്രം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.










0 comments