print edition എസ്‌ഐആർ: 6.8 കോടി വോട്ടർമാരെ വെട്ടി

ന്യൂഡൽഹി: അനാവശ്യ തിടുക്കം കാട്ടി പൂർത്തീകരിച്ച വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയിൽ ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 6.8 കോടി വോട്ടുകൾ വെട്ടി. കേരളം, ഉത്തർപ്രദേശ്, പശ്‌ചിമ ബംഗാൾ, തമിഴ്‌നാട്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ എന്നീ കേന്ദ്രഭരണപ്രദേശങ്ങളിലെയും എസ്‌ഐആർ പൂർത്തിയാപ്പോഴാണ് ആറുകോടി വോട്ടർമാർ പുറത്തായത്.
പശ്‌ചിമ ബംഗാളിൽ മാത്രം 90 ലക്ഷത്തിലധികം വോട്ടർമാരെ വെട്ടി. ഇതിൽ തന്നെ 34 ശതമാനവും മുസ്‌ലിം ജനവിഭാഗത്തിൽ നിന്നാണ്. 2011ലെ സെൻസസ് പ്രകാരം ബംഗാളിൽ 27 ശതമാനമാണ് മുസ്‌ലിം ജനസംഖ്യ എന്നത് ഇതിന്റെ തീവ്രത വെളിവാക്കുന്നതും ആശങ്ക വർധിപ്പിക്കുന്നതുമാണ്. 44 മണ്ഡലങ്ങളിൽ 2021ൽ ലഭിച്ച ഭൂരിപക്ഷത്തിലധികം വോട്ടുകൾ വെട്ടുകയും ചെയ്‌തു. തമിഴ്‌നാട്ടിൽ 70 ലക്ഷത്തോളം വോട്ടുകളും കേരളത്തിൽ 25 ലക്ഷത്തോളം വോട്ടുകളുമാണ് ഒഴിവാക്കിയത്. എന്നാൽ, ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ 84 ലക്ഷം വോട്ടർമാർ വർധിച്ചു.
പൗരത്വ ഭേദഗതി പിൻവാതിലിലൂടെ നടപ്പാക്കുകയെന്നതടക്കം ബിജെപിയും സംഘപരിവാറും മുന്നോട്ടുവച്ച അജൻഡകൾക്ക് വഴങ്ങിയാണ് തെരഞ്ഞെടുപ്പ് കമീഷൻ എസ്‌ഐആറുമായി മുന്നോട്ടുവന്നതെന്ന വിമർശം ശക്തമായിരുന്നു. രാഷ്‌ട്രീയ പാർടികളുമായി മതിയായ കൂടിയാലോചനകളില്ലാതെയും അനാവശ്യമായി ധൃതിയിലൂടെയും നടപ്പാക്കിയ എസ്‌ഐആറിൽ പല സംസ്ഥാനങ്ങളിലും ഉന്നയിച്ച ആശങ്കകൾ പോലും കമീഷൻ കണക്കിലെടുത്തില്ല. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം 17 സംസ്ഥാനങ്ങളിലും 5 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി മൂന്നാം ഘട്ട എസ്ഐആർ ആരംഭിക്കും.










0 comments