ഉൽപാദനം കൂടി, വിപണി നിറഞ്ഞു, വിലയില്ല: ബംഗാളിലെ ഉരുളക്കിഴങ്ങ് കർഷകർ ദുരിതത്തിൽ

Photo Credit: https://agrospectrumindia.com/
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഈ വർഷം ഉരുളക്കിഴങ്ങ് ഉൽപാദനം 14 ദശലക്ഷം ടണ്ണിലെത്തി. വിപണിയിൽ ആവശ്യത്തിലധികം ഉരുളക്കിഴങ്ങ് എത്തിയതോടെ ഉൽപാദനച്ചെലവ് പോലും ലഭിക്കാത്ത അവസ്ഥയിലാണ് കർഷകർ. അര ഏക്കർ ഭൂമിയിൽ കൃഷി ചെയ്യാൻ 20,000 രൂപയോളം ചിലവാകുമ്പോൾ 16,000 മുതൽ 18,000 രൂപ വരെ മാത്രമേ കർഷകർക്ക് വരുമാനമായി ലഭിക്കുന്നുള്ളൂ.
കിലോയ്ക്ക് 8 രൂപയോളം ഉൽപാദനച്ചെലവ് വരുമ്പോൾ അതിനേക്കാൾ വളരെ താഴ്ന്ന നിരക്കിലാണ് വിപണിയിൽ നിന്നും ലഭിക്കുന്നത്. ചിലയിടങ്ങളിൽ 3 മുതൽ 5 കിലോ വരെ തുച്ഛമായ വിലയ്ക്ക് വിൽക്കേണ്ടി വരുന്നു. സംസ്ഥാനത്തെ കോൾഡ് സ്റ്റോറേജുകൾ (ശീതീകരണ സംഭരണികൾ) പൂർണ്ണമായും നിറഞ്ഞുകവിഞ്ഞതായി കർഷകർ പറയുന്നു. സ്ഥലമില്ലാത്തതിനാൽ പുറത്ത് സൂക്ഷിച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചീഞ്ഞഴുകി നശിക്കുകയാണ്. നിലവിലുള്ള സ്റ്റോക്ക് വിറ്റുതീർക്കാൻ ദീർഘ നാൾ എടുത്തേക്കാം എന്നത് കർഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്.
അതിർത്തികളിൽ വാഹനങ്ങൾ തടഞ്ഞിടുന്നത് മൂലം ഉരുളക്കിഴങ്ങ് മറ്റ് സംസ്ഥാനങ്ങളിലേക്ക് അയക്കാൻ കഴിയുന്നില്ലെന്നും കർഷകൾ പരാതിപ്പെടുന്നു. കൂടാതെ, മറ്റ് സംസ്ഥാനങ്ങളിലും ഉൽപാദനം വർദ്ധിച്ചത് ബംഗാൾ ഉരുളക്കിഴങ്ങിന്റെ ഡിമാൻഡ് കുറയാൻ കാരണമായി. വരുമാനവും ചിലവും തമ്മിലുള്ള അന്തരം വർദ്ധിച്ചത് സിംഗൂരിലെയും പരിസരത്തെയും കർഷകരുടെ ദൈനംദിന ജീവിതത്തെയും ഉപജീവനത്തെയും പ്രതികൂലമായി ബാധിച്ചു. നഷ്ടം സഹിക്കാൻ കഴിയാതെ പലരും ഉൽപ്പന്നങ്ങൾ റോഡരികിൽ ഉപേക്ഷിക്കുകയാണ്.










0 comments