വിവാഹാലോചന മുടങ്ങിയതിൽ പക: യുവതിയുടെ ശരീരത്തിൽ എച്ച്‌ഐവി രക്തം കുത്തിവെച്ച് പ്രതികാരം

പ്രതീകാത്മക ചിത്രം
ഹൈദരാബാദ്: എച്ച്ഐവി ബാധിതനെന്ന് കണ്ടെത്തി വിവാഹം മുടങ്ങയതിൽ പ്രതിഷേധിച്ച് യുവാവ് എച്ച്ഐവി അടങ്ങിയ രക്തം യുവതിയുടെ ശരീരത്തിൽ കുത്തിവെച്ചു. ഹൈദരാബാദിലെ പോച്ചാരം ഐടി കോറിഡോർ പൊലീസ് സ്റ്റേഷൻ പരിധിയിലെ 22കാരിക്കെതിരെയാണ് ക്രൂരത നടന്നത്. യുവതി തന്നോടൊപ്പം എന്നെന്നും കഴിയാൻ വേണ്ടിയാണ് താൻ ഇങ്ങനെ ചെയ്തതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
മാർച്ച് 11നാണ് സംഭവം. ബന്ധുവായ 24കാരനൊപ്പം പെൺകുട്ടിയുടെ വിവാഹം നടത്താൻ കുടുംബം തീരുമാനിച്ചിരുന്നു. എന്നാല്‍ യുവാവിന്റെ മതാപിതാക്കൾ എച്ച്ഐവി ബാധിതരായതിനാൽ പെൺകുട്ടിയുടെ പിതാവ് കഴിഞ്ഞ സെപ്തംബറിൽ യുവാവിന്റെ രക്തപരിശോധന നടത്തി. പരിശോധനയില്‍ യുവാവും എച്ച്ഐവി ബാധിതനാണെന്ന് കണ്ടെത്തിയതോടെ വിവാഹലോചനയിൽ നിന്നും കുടുംബം പിന്മാറുകയും ചെയ്തു.
ഇതിൽ പ്രകോപിതനായ യുവാവ്, കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ബലമായി എച്ച്‌ഐവി ബാധിത രക്തം സിറിഞ്ച് ഉപയോഗിച്ച് കുത്തിവെക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വധശ്രമത്തിന് കേസെടുത്ത പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. നിലവിൽ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.









0 comments