ലൈംഗികമായി പീഡിപ്പിച്ചത് മൂന്ന് വയസ് മുതലുള്ള 33 കുട്ടികളെ; യുപിയിൽ ദമ്പതികൾക്ക് വധശിക്ഷ

ലക്‌നൗ: കുട്ടികൾക്കെതിരെ അതിക്രൂരമായ ലൈംഗികപീഡനം നടത്തിയ കേസിൽ ഉത്തർപ്രദേശിലെ ദമ്പതികൾക്ക് വധശിക്ഷ വിധിച്ച് കോടതി. ഉത്തർപ്രദേശ് ബന്ദയിലെ പോക്സോ പ്രത്യേക കോടതിയാണ് രാംഭവൻ, ദുർഗാവതി ദമ്പതികളുടേത് അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് കണ്ടെത്തി കുറ്റക്കാർക്ക് വധശിക്ഷ വിധിച്ചത്.
മൂന്നുവയസ് മുതലുള്ള 33 കുട്ടികളാണ് അതിക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായത്. പ്രതികളുടെ ക്രൂരതയ്ക്കിരയായ ഒരോ കുട്ടിയുടേയും കുടുംബത്തിന് 10ലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിൽ പറയുന്നു.
ലൈംഗിക പീഡനം, ഗുരുതരമായ ലൈംഗിക അതിക്രമം, ചൈൽഡ് പോണോഗ്രഫി, ക്രിമിനൽ ഗൂഢാലോചന എന്നീ ഗുരുതരമായ കുറ്റങ്ങളാണ് അന്വേഷണ സംഘം ചുമത്തിയിരിക്കുന്നത്. ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റിൽ ജൂനിയർ എൻജിനീയറായി ജോലി ചെയ്തിരുന്ന രാംഭാവൻ, ഓൺലൈൻ വീഡിയോ ഗെയിമുകൾ കളിക്കാൻ നൽകിയും പണവും സമ്മാനങ്ങളും വാഗ്ദാനം ചെയ്തുമാണ് കുട്ടികളെ ആകർഷിച്ചിരുന്നത്. 2010-നും 2020-നും ഇടയിൽ ഉത്തർപ്രദേശിലെ ബന്ദ, ചിത്രകൂട് എന്നിവിടങ്ങളിലായിരുന്നു ഇവരുടെ ക്രൂരകൃത്യങ്ങൾ നടന്നത്. 2020 ഒക്ടോബറിലാണ് സംഭവത്തിൽ സിബിഐ കേസ് റജിസ്റ്റർ ചെയ്തത്. 2021 ഫെബ്രുവരിയിൽ കുറ്റപത്രം സമർപ്പിച്ചു.
സിബിഐ അന്വേഷണത്തിൽ പ്രതികളുടെ ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. പല കുട്ടികൾക്കും സ്വകാര്യ ഭാഗങ്ങളിൽ ഗുരുതരമായ പരിക്കുകൾ ഏറ്റിരുന്നു. കണ്ണിന് പരിക്കേറ്റവരുമുണ്ട്. ചിലർക്ക് വർഷങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടി വന്നു. ഭൂരിഭാഗം കുട്ടികളും മാനസികമായി ആകെ തകർന്ന നിലയിലാണ്.










0 comments