print edition തരൂരിന്റെയും തിവാരിയുടെയും ‘മോദി സ്‌തുതി’; ആയുധമാക്കി ബിജെപി

ശശിതരൂർ, മനീഷ് തിവാരി

സ്വന്തം ലേഖകൻ
Published on Mar 21, 2026, 03:26 AM | 1 min read
ന്യൂഡൽഹി: പശ്‌ചിമേഷ്യൻ സംഘർഷത്തിൽ മോദി സര്‍ക്കാരിന്റെ വിദേശനയത്തെ പിന്തുണച്ച കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ ശശി തരൂരിന്റെയും മനീഷ് തിവാരിയുടെയും പ്രസ്‌താവനകൾ ആയുധമാക്കി ബിജെപി. മോദിസർക്കാരിന്റെ നിലപാടുകളെ പിന്തുണയ്‌ക്കുന്ന തരൂരിന്റെ അഭിമുഖ വീഡിയോ ബിജെപി ഒൗദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവച്ചു.
‘മോദി സർക്കാരിന്റെ നയതന്ത്ര നിലപാടുകളെ പിന്തുണച്ച് ശശിതരൂർ. ആഗോളസംഘർഷങ്ങളുടെ പശ്‌ചാത്തലത്തിൽ ഇന്ത്യയുടെ പക്വവും സന്തുലിതവുമായ നിലപാടുകളുടെ വിജയം’– എന്ന കുറിപ്പോടെയാണ് ബിജെപി തരൂരിന്റെ വീഡിയോ പങ്കുവച്ചത്. പശ്‌ചിമേഷ്യൻ സംഘർഷങ്ങളിൽ അമേരിക്കയോടും ഇസ്രയേലിനോടുമുള്ള വിധേയത്വം പ്രതിഫലിപ്പിക്കുന്ന നാണംകെട്ട നിലപാടുകളാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. രാജ്യം നേരിടുന്ന എൽപിജി പ്രതിസന്ധിക്കുള്ള പ്രധാനകാരണം മോദിസർക്കാരിന്റെ തലതിരിഞ്ഞ വിദേശനയമാണെന്ന് വ്യാപക വിമർശം ഉയരുന്നുണ്ട്. ഇൗ സാഹചര്യത്തിലാണ് ശശിതരൂർ പതിവുപോലെ മോദിസർക്കാരിന് കൈത്താങ്ങുമായി രംഗത്തെത്തിയത്.
ഇന്ത്യ സ്വീകരിച്ച നിലപാടുകൾ കീഴടങ്ങലോ വിധേയത്വമോ ആയി ചിത്രീകരിക്കേണ്ട കാര്യമില്ലെന്നും സംയമനവും പക്വതയുമുള്ള നിലപാടുകളാണ് കേന്ദ്രസർക്കാർ സ്വീകരിച്ചതെന്നും അഭിമുഖത്തിലും ദിനപത്രത്തിലെ ലേഖനത്തിലും തരൂർ പുകഴ്‌ത്തി. മനീഷ് തിവാരി എംപിയും സമാനമായ നിലപാടുമായി രംഗത്തെത്തി.
‘ഇൗ യുദ്ധം നമ്മുടെ യുദ്ധമല്ല. അതുകൊണ്ടുതന്നെ, സംഘർഷങ്ങളിൽ നേരിട്ട് ഏതെങ്കിലും പക്ഷം പിടിക്കാതെയുള്ള നയതന്ത്ര നിലപാടുകളാണ് നല്ലത്. കേന്ദ്രസർക്കാർ ഇപ്പോൾ സ്വീകരിച്ചിട്ടുള്ളത് അത്തരം നിലപാടാണ് ’– മനീഷ് തിവാരി മാധ്യമ സംവാദത്തിൽ പങ്കെടുത്ത് പറഞ്ഞു.
മിണ്ടാതെ കോൺഗ്രസ്
പ്രതിസന്ധിയിലായ മോദിസർക്കാരിനെ മുതിർന്ന നേതാക്കൾ ‘കൈപിടിച്ച് ഉയർത്തുന്ന’ രീതിയിലുള്ള പ്രതികരണങ്ങൾ നടത്തിയിട്ടും കോൺഗ്രസ് പ്രതികരിച്ചിട്ടില്ല. മുന്പും ഇതേ നേതാക്കൾ പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും അനുകൂലിക്കുന്ന നിലപാടുകൾ എടുത്തിട്ടുണ്ട്. അപ്പോഴും കോൺഗ്രസ് നേതൃത്വം മൗനം പാലിച്ചിരുന്നു. നേതാക്കളും എംപിമാരും ബിജെപിയെ പിന്തുണച്ചാലും ‘അത് അവരുടെ വ്യക്തിപരമായ നിലപാടാണെന്ന’ മട്ടിൽ ശ്രദ്ധിക്കാതിരിക്കുന്നതാണ് കോൺഗ്രസിന്റെ പതിവുശൈലി.










0 comments