print edition വിശാഖപട്ടണത്ത് പതിനായിരങ്ങളെ അണിനിരത്തി എസ്‌എഫ്‌ഐ

വിശാഖപട്ടണത്ത് എസ്എഫ്ഐ സംഘടിപ്പിച്ച റാലി
ന്യൂഡൽഹി: വിശാഖപട്ടണത്ത് പതിനായിരത്തിലധികം വിദ്യാർഥികളെ അണിനിരത്തി റാലിയും പൊതുയോഗവും സംഘടിപ്പിച്ച് എസ്‌എഫ്‌ഐ. നീറ്റ്, സിബിഎസ്‌ഇ, നെറ്റ് വിഷയമുൾപ്പെടെയുള്ള രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി ഉയർത്തിയാണ് കേന്ദ്ര കമ്മിറ്റി യോഗത്തിന് മുന്നോടിയായി റാലി സംഘടിപ്പിച്ചത്. തിങ്കളാഴ്‌ച ആരംഭിച്ച യോഗം ബുധനാഴ്‌ച അവസാനിക്കും.
അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി, ജനറൽ സെക്രട്ടറി ശ്രിജൻ ഭട്ടാചാര്യ, വൈസ് പ്രസിഡന്റ് സുഭാഷ് ജാഖഡ്, ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് ഉൾപ്പെടെയുള്ള കേന്ദ്ര നേതൃത്വം പ്രതിഷേധത്തിന് നേതൃത്വം നൽകി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും എൻടിഎ പിരിച്ചുവിടണമെന്നും റാലിയിൽ മുദ്രാവാക്യമുയർന്നു.
പൊതുവിദ്യാഭ്യാസ മേഖലയെ കേന്ദ്രസർക്കാർ ദുർബലപ്പെടുത്തിയിരിക്കുകയാണെന്നും വിദ്യാർഥികളുടെ ഭാവി അപകടത്തിലാണെന്നും റാലിയെ അഭിവാദ്യം ചെയ്ത് ശ്രിജൻ പറഞ്ഞു.
രാജ്യത്തെ ആയിരക്കണക്കിന് സ്‌കൂളാണ് അടച്ചുപൂട്ടിയത്. ഇത് നിരവധി കുട്ടികളെ വിദ്യാഭ്യാസ സംവിധാനത്തിൽ നിന്ന് പുറത്താക്കുകയാണെന്നും ആദർശ് വിമർശനമുന്നയിച്ചു. ആന്ധ്രാപ്രദേശ് സംസ്ഥാന സർക്കാരിനെതിരായ ജനരോഷവും റാലിയിൽ ഉയർന്നു.










0 comments