നിയമന പരീക്ഷാ ക്രമക്കേട്: വിദ്യാര്‍ഥികൾക്കെതിരെ പൊലീസ് വേട്ട, റാഞ്ചിയിൽ എസ്എഫ്ഐ പ്രതിഷേധം

റാഞ്ചി: ജാര്‍ഖണ്ഡ് പബ്ലിക് സര്‍വ്വീസ് കമ്മീഷൻ പരീക്ഷയിലെ ക്രമക്കേടുകൾക്ക് എതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികൾക്ക് നേരെ പൊലീസ് വേട്ട തുടരുന്നു. തലസ്ഥാനത്തിന് പുറമെ വിവിധ ജില്ലകളിൽ പ്രതിഷേധത്തിൽ പങ്കെടുത്തവരെയും പൊലീസ് ലക്ഷ്യമക്കി. പ്രക്ഷോഭത്തെ തുടര്‍ന്ന് റദ്ദാക്കിയ പരീക്ഷ നിയമനം നേടിയെടുത്തവരെ കോടതിയിൽ എത്തിച്ച് സ്റ്റേ ചെയ്യിച്ചിരിക്കയാണ്.
വിദ്യാര്‍ഥി വേട്ടയ്ക്കെതിരെ എസ് എഫ് ഐ നേതൃത്വത്തിൽ റാഞ്ചി നഗരത്തിൽ വൻ പ്രതിഷേധം നടന്നു. മെയിൻ റോഡിലെ വിശ്വകര്‍മ്മ ലൈനിൽ വിദ്യാര്‍ഥികൾ ഒന്നു ചേര്‍ന്നു. പ്രതിഷേധവും പ്രകടനവും നടത്തി. പ്രവേശന പരീക്ഷകളിലെയും റിക്രൂട്മെന്റ് പരീക്ഷകളിലെയും വീഴ്ചകൾ ആവര്‍ത്തിക്കുന്നത് തടയുക കോളേജുകളിലും സര്‍വകലാശാലകളിലും നടക്കുന്ന അഴിമതിക്ക് എതിരെ നപടിയെടുക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
രാജ്യത്തുടനീളം പരീക്ഷാ സംവിധാനങ്ങളിലെ ക്രമക്കേടുകൾക്കെതിരെ എസ്എ ഫ്ഐ പ്രതിഷേധിക്കുകയാണെന്നും ജാർഖണ്ഡിൽ വിദ്യാര്‍ഥികൾക്കൊപ്പം തുടരുമെന്നും വ്യക്തമാക്കി. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്തെ അഴിമതിക്കും ക്രമക്കേടിനും എതിരായ നിലപാടിൽ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് എസ് എഫ് ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് പറഞ്ഞു. തങ്ങൾ ഭരണത്തിൽ ഉള്ളിടത്ത് അഴിമതിക്കും ക്രമക്കേടിനും കുടപിടിക്കുന്നു. അല്ലാത്തിടങ്ങളിൽ പ്രക്ഷോഭകരുടെ മുഖംമൂടി അണിയുകയാണ് എന്നും ചൂണ്ടികാട്ടി.

എഐഎസ്എഫ് ഉൾപ്പെടെ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരും പ്രതിഷേധത്തിന്റെ ഭാഗമായി. ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ച ഉദ്യോഗാർത്ഥികൾക്കെതിരെ വിവിധ ജില്ലകളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത നടപടിയെ ശക്തമായി അപലപിച്ചു. സർക്കാരിന്റെ നടപടികളിൽ വിയോജിപ്പുള്ളപ്പോൾ ശബ്ദമുയർത്താൻ ഉദ്യോഗാർത്ഥികൾക്ക് അവകാശമുണ്ടെന്നും ഭയപ്പെടുത്തുന്ന നിലപാടുകൾ അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ നേരിടുന്നതിൽ ബിജെപി സര്‍ക്കാരുകളുടെ അതേ നയമാണ് ജാര്‍ഖണ്ഡിലെ ജെ എം എം സര്‍ക്കാരും പിന്തുടരുന്നതെന്ന് എസ് എഫ് ഐ സംസ്ഥാന കൺവീനര്‍ ഡാനിഷ് പറഞ്ഞു. ഉദ്യോഗാര്‍ഥികളുടെ ആവശ്യങ്ങളും പ്രതിഷേധങ്ങളും തിരിച്ചറിഞ്ഞ് പ്രതികരിച്ചില്ലെങ്കിൽ ഇനിയും വലിയ പ്രക്ഷേഭങ്ങൾ സംസ്ഥാനം നേരിടാനിരിക്കുന്നെന്നും ഓര്‍മപ്പെടുത്തി.










0 comments