print edition കോളേജ് മാറ്റിസ്ഥാപിക്കുന്നതിനെതിരെ സമരം: ബിഹാറിൽ എസ്‌എഫ്‌ഐ പ്രവർത്തകരെ തല്ലിച്ചതച്ച് പൊലീസ്

ന്യൂഡൽഹി: കോളേജ് മാറ്റിസ്ഥാപിക്കുന്നതിനെതിരെ നളന്ദ ജില്ലാ ആസ്ഥാനത്ത് പ്രതിഷേധിച്ച എസ്‌എഫ്‌ഐ പ്രവർത്തകരെ ക്രൂരമായി നേരിട്ട് ബിഹാർ പൊലീസ്. കോളേജ് ജില്ലാ ആസ്ഥാനത്തുനിന്ന് മാറ്റിസ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ അണിനിരന്ന 100ലേറെ വിദ്യാർഥികളെയാണ് തല്ലിച്ചതച്ച് ചുട്ടുപൊള്ളുന്ന റോഡിലൂടെ വലിച്ചിഴച്ചത്.
എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കാന്തികുമാരി, ജില്ലാ സെക്രട്ടറി സാവിത്രി കുമാരി ഉൾപ്പെടെ 39 വിദ്യാർഥികൾ റിമാൻഡിലായി. മൂന്നുദിവസം പിന്നിട്ടിട്ടും വിദ്യാർഥികളെ വിട്ടയച്ചില്ല.
എസ്‌എഫ്‌ഐയുടെ തുടർച്ചയായ പോരാട്ടത്തിന്റെ ഫലമായി കൂടിയാണ് നളന്ദയിൽ ഡിഗ്രി കോളേജിന് അനുമതി ലഭിച്ചത്. എന്നാൽ എംഎൽഎയുടെ താൽപര്യങ്ങൾ മുൻനിർത്തി ജില്ലാ ആസ്ഥാനത്തെ അവഗണിച്ച് ലോധിപുരിൽ കോളേജ് സ്ഥാപിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തെയാണ് എസ്‌എഫ്‌ഐ എതിർത്തത്. ലോധിപുരിലായാൽ വിദ്യാർഥികൾക്ക് യാത്രതടസ്സമുൾപ്പെടെ നേരിടേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
അറസ്റ്റിലായവരെ ഉടൻ വിട്ടയക്കണമെന്ന് എസ്‌എഫ്‌ഐ ആവശ്യപ്പെട്ടു. ബിജെപിയുടെ ഇരട്ട എൻജിൻ സർക്കാരുള്ള ബിഹാർ പോലുള്ള സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസത്തിനായുള്ള അവകാശവും ജനങ്ങളുടെ മെച്ചപ്പെട്ട ജീവതവുമൊക്കെ പരിഗണനയിലില്ലാത്ത കാര്യമാണെന്ന് അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി, ജനറൽ സെക്രട്ടറി ശ്രിജൻ ഭട്ടാചാര്യ എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.









0 comments