ആൻഡമാൻ നികോബാറിലെ കോളേജുകളെ സ്വകാര്യവൽക്കരിക്കാൻ നീക്കം; കേന്ദ്രത്തിനെതിരെ എസ്‌എഫ്‌ഐ

ന്യൂഡൽഹി: ആൻഡമാൻ നികോബാർ ദ്വീപുകളിലെ ഏഴ് കോളേജുകളെ പോണ്ടിച്ചേരി സർവകലാശാലയിൽ നിന്നും മാറ്റി പുതിയ ഡീംഡ് സർവകലാശാലയ്ക്ക് കീഴിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉടനടി പിൻവലിക്കണമെന്ന് എസ്‌എഫ്‌ഐ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു.
കൃത്യമായ പഠനങ്ങളോ നടപടിക്രമങ്ങളോ പാലിക്കാതെയാണ് ഈ നീക്കമെന്ന് എസ്‌എഫ്‌ഐ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. കേന്ദ്ര സർവകലാശാലയായ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളായതിനാലാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെ ആൻഡമാൻ മെഡിക്കൽ കോളേജ് പോലുള്ള സ്ഥാപനങ്ങളിൽ ചേരുന്നത്.
എന്നാൽ ആദ്യ സെമസ്റ്റർ പരീക്ഷയ്ക്ക് ശേഷം മാത്രമാണ് അഫിലിയേഷൻ മാറ്റുന്ന കാര്യം അധികൃതർ അറിയിക്കുന്നത്. ഇത് വിദ്യാർത്ഥികളുടെ ഭാവിയെ ദോഷകരമായി ബാധിക്കും. പുതിയ സംവിധാനത്തിലെ സിലബസ്, ഫീസ് ഘടന, പരീക്ഷാ രീതി എന്നിവയെക്കുറിച്ച് ഗവൺമെന്റ് വ്യക്തത നൽകുന്നില്ല.
ഇത് വിദ്യാർത്ഥികൾക്കിടയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. അടിച്ചേൽപ്പിക്കപ്പെടുന്ന ഇത്തരം പരിഷ്കാരങ്ങൾക്കെതിരെ ദ്വീപ് നിവാസികൾ നടത്തുന്ന പോരാട്ടത്തിന് എസ്‌എഫ്‌ഐ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
വിദ്യാർത്ഥികളുടെ ആശങ്കകൾ ജനാധിപത്യപരമായി പരിഹരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് എസ്‌എഫ്‌ഐ പ്രസിഡന്റ് ആദർശ് എം സജി, ജനറൽ സെക്രട്ടറി സ്രിജൻ ഭട്ടാചാര്യ എന്നിവർ ആവശ്യപ്പെട്ടു.










0 comments