ചോദ്യപേപ്പർ ചോർച്ചയിലും സ്വകാര്യവൽക്കരണത്തിലും വിമർശനം; എസ്‌എഫ്‌ഐ ഡൽഹിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട്

ന്യൂഡൽഹി: എസ്‌എഫ്‌ഐ ഡൽഹി സംസ്ഥാന കമ്മിറ്റിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് സസ്പെൻഡ് ചെയ്ത് മെറ്റ. നീറ്റ് ചോദ്യപേപ്പർ ചോർച്ച, വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവൽക്കരണം തുടങ്ങിയ വിഷയങ്ങളിൽ ആവർത്തിച്ച് കേന്ദ്രസർക്കാരിനെതിരെ വിമർശനമുന്നയിക്കുന്ന അക്കൗണ്ടിനാണ് മെറ്റ പൂട്ടിട്ടത്. ആർഎസ്‌എസ്, ബിജെപി നേെതൃത്വത്തിനെതിരെയുള്ള വിമർശനവും പേജിൽ സജീവമായിരുന്നു. 15,000ത്തിനടുത്ത് ഫോളോവർമാർ അക്കൗണ്ടിനുണ്ടായിരുന്നു. വിലക്കിനെത്തുടർന്ന് എസ്‌എഫ്‌ഐ മെറ്റയ്‌ക്ക് അപ്പീൽ നൽകി.
രണ്ടുവർഷം മുൻപ് ഇതേ അക്കൗണ്ട് സംഘപരിവാറുകാർ ഹാക്ക് ചെയ്തിരുന്നു. തുടർന്ന് ഹാക്കർമാർ ബിജെപി, ആർഎസ്‌എസ് അനുകൂല ഉള്ളടക്കങ്ങൾ അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. പൊലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് പേജ് തിരിച്ചുകിട്ടിയത്.
വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി പരിഗണിക്കുന്നതിന് പകരം വിയോജിക്കുന്നവരുടെ ശബ്‌ദം ഇല്ലാതാക്കാനുള്ള ബിജെപി സർക്കാരിന്റെ ശ്രമങ്ങളാണ് ഇൗ നടപടിയിലൂടെ വ്യക്തമാകുന്നതെന്ന് എസ്‌എഫ്‌ഐ പറഞ്ഞു. എസ്‌എഫ്ഐക്ക് നേരെയുള്ള ആക്രമണം മാത്രമല്ലിത്. മറിച്ച് ഒരോ വിദ്യാർഥിക്കും ചോദ്യം ചെയ്യാനും സംഘടിക്കാനും ശബ്‌ദിക്കാനുമുള്ള ജനാധിപത്യപരമായ അവകാശങ്ങൾക്ക് നേരെയുള്ള ആക്രമണമാണ്. സാധ്യമാകുന്ന എല്ലാവിധത്തിലും വിദ്യാർഥികളുടെ ശബ്‌ദമുയർത്തുമെന്നും വിലക്കേർപ്പെടുത്താനുള്ള നീക്കത്തെ പ്രതിരോധിക്കുമെന്നും എസ്‌എഫ്‌ഐ ഡൽഹി സംസ്ഥാന പ്രസിഡന്റ് സൂരജ് ഇളമൺ, സെക്രട്ടറി ഐഷി ഘോഷ് എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.










0 comments