സെക്യൂരിറ്റി ഗാർഡിന്റെ 'സുരക്ഷ' കൊതുക് വലയ്ക്കുള്ളിൽ; വൈറൽ വീഡിയോ ഉയർത്തുന്ന ചോദ്യങ്ങൾ

സമൂഹ മാധ്യമങ്ങളിൽ വൈറലായ വീഡിയോയിൽ നിന്നും
ഹൈദരാബാദ്: സുരക്ഷിതമായ ഉറക്കത്തിന് കാവലായി കൊതുകുവലയ്ക്കുള്ളിലിരുന്ന് ഡ്യൂട്ടി ചെയ്യുന്ന സെക്യൂരിറ്റി ഗാർഡിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഹൈദരാബാദിൽ നിന്നുള്ള ദൃശ്യം സുരക്ഷാ ജീവനക്കാരുടെ ദുരിതപൂർണമായ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. ഹൈദരാബാദിലെ ഒരു ഹൗസിംഗ് സൊസൈറ്റിയിലാണ് രാത്രി ഷിഫ്റ്റിനിടെ കൊതുകുകടിയിൽ നിന്ന് രക്ഷനേടാൻ ജീവനക്കാരൻ ഈ വേറിട്ട വഴി സ്വീകരിച്ചത്.
"ഇന്ത്യയിലെ സെക്യൂരിറ്റി ഗാർഡിന്റെ ജീവിതം." എന്ന് തലക്കെട്ടിലാണ് സൂരജ് കുമാർ ബൗദ്ധ് എന്നയാൾ എക്സിൽ വീഡിയോ പങ്കുവെച്ചത്. പാവം ഗാർഡ് ഒരു കൊതുകുവലയ്ക്കുള്ളിലിരുന്ന് രാത്രിയിൽ ഉറക്കമിളച്ച് തന്റെ ജോലി ചെയ്യുന്നു. സൊസൈറ്റിയിലെ അംഗങ്ങൾ എസിയിൽ കഴിയുന്നു; അവർക്ക് അവരുടെ ഗാർഡിന് സുരക്ഷിതമായ ഒരിടം നൽകിക്കൂടെ? യഥാർത്ഥ പ്രശ്നം അനുകമ്പയാണ്. പാവപ്പെട്ടവരോടുള്ള അനുകമ്പ ആളുകൾക്ക് നഷ്ടപ്പെട്ടിരിക്കുന്നു. അയാൾ കുറിച്ചു. വീഡിയോ വളരെ വേഗം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി.
സുരക്ഷാ ജീവനക്കാരന്റെ ബുദ്ധിശക്തിയെയും അർപ്പണബോധത്തെയും ചിലർ പ്രശംസിക്കുമ്പോൾ, അടിസ്ഥാന സൗകര്യങ്ങൾ പോലും നൽകാത്ത തൊഴിലുടമകൾക്കും ഭരണകൂടത്തിനുമെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. പാർപ്പിട സമുച്ചയങ്ങളിലെയും പൊതുസ്ഥലങ്ങളിലെയും ശുചിത്വമില്ലായ്മയും കൊതുകുനിവാരണ പ്രവർത്തനങ്ങളിലെ വീഴ്ചയുമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് ആളുകൾ വിമർശനമുന്നയിച്ചു.
ഇന്ത്യയിലെ വീട്ടുജോലിക്കാരോടും സെക്യൂരിറ്റി ജീവനക്കാരോടുമുള്ള സമീപനം മാറേണ്ടതുണ്ടെന്നും വിദേശരാജ്യങ്ങളിലെ മികച്ച തൊഴിൽ സാഹചര്യങ്ങൾ മാതൃകയാക്കണമെന്നും നിരവധി കമന്റുകളുണ്ട്. രാത്രികാലങ്ങളിൽ നമ്മുടെ നഗരങ്ങൾക്ക് കാവലിരിക്കുന്നവരുടെ ദൈനംദിന കഷ്ടപ്പാടുകളിലേക്ക് വെളിച്ചം വീശുന്നതാണ് ഈ വൈറൽ വീഡിയോ എന്നും ചിലർ അഭിപ്രായപ്പെടുന്നു.










0 comments