print edition ഇന്ത്യ–മ്യാൻമർ അതിർത്തിയിൽ സുരക്ഷാ ആശങ്ക


സ്വന്തം ലേഖകൻ
Published on Mar 21, 2026, 02:56 AM | 1 min read
ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൂടെ വിദേശികൾ മ്യാൻമറിലേക്ക് അനധികൃതമായി പ്രവേശിച്ച് വംശീയ സായുധസംഘങ്ങൾക്ക് ആയുധവും പരിശീലനവും നൽകിയെന്ന ഗുരുതര സുരക്ഷാ ആശങ്കകൾ ഉയർത്തുന്നു. മ്യാൻമറിലെ സായുധസംഘങ്ങൾക്ക് പരിശീലനം നൽകാനെത്തിയ അമേരിക്കൻ പൗരനെയും ആറ് ഉക്രയ്‍ൻ സ്വദേശികളെയും എൻഐഎ അറസ്‌റ്റ് ചെയ്‌തത്.
ഇന്ത്യ–മ്യാൻമർ അതിർത്തിയിലെ സുരക്ഷാസജ്ജീകരണങ്ങളുടെ കാര്യപ്രാപ്‌തി സംബന്ധിച്ച് ചോദ്യങ്ങൾ ഉയരുകയാണ്. അതിർത്തിയിൽ സുരക്ഷ കൂടുതൽ ശക്തമാക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. അനധികൃത നുഴഞ്ഞകയറ്റങ്ങളും കള്ളക്കടത്തും തടയാൻ ഇന്ത്യ–മ്യാൻമർ അതിർത്തിയിൽ സുരക്ഷ ശക്തമാക്കുമെന്ന് കേന്ദ്രസർക്കാർ പാർലമെന്ററികാര്യ സമിതിയെ അറിയിച്ചിരുന്നു.
അതിർത്തിപ്രദേശങ്ങൾ വേലികൾ കെട്ടിയടക്കുക, നിരീക്ഷണം ശക്തമാക്കുക, അങ്ങോട്ടേക്കും ഇങ്ങോട്ടേക്കുമുള്ള പ്രവേശനങ്ങൾക്ക് ബയോമെട്രിക്ക് പരിശോധന നിർബന്ധമാക്കുക, പ്രദേശവാസികളുടെ സഹകരണം ഉറപ്പാക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കുമെന്നാണ് അറിയിച്ചത്.
എന്നാൽ, 1,643 കിലോമീറ്റർ അതിർത്തിയിൽ ഇതുവരെ 43.75 കിലോമീറ്റർ ഭാഗത്ത് മാത്രമാണ് വേലി കെട്ടിയിട്ടുള്ളത്. ആദ്യഘട്ടത്തിൽ 390 കിലോമീറ്റർ ഭാഗത്ത് വേലികെട്ടാൻ സർക്കാർ അംഗീകാരം നൽകിയിരുന്നെങ്കിലും 43 കിലോമീറ്റർ ഭാഗത്ത് മാത്രമാണ് പണി പൂർത്തിയായത്. മൊത്തം 43 കവാടങ്ങൾ ഉള്ളതിൽ നിലവിൽ 20 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. ബയോമെട്രിക്ക് പരിശോധനയും കാര്യക്ഷമമല്ലെന്ന ആക്ഷേപമുണ്ട്. ഇന്ത്യ–മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിനാണ് സുരക്ഷാചുമതല.










0 comments