മാലദ്വീപിൽ നിന്നും സ്വദേശത്തേക്ക് പണം അയക്കുന്നതിനുള്ള നിബന്ധനകളിൽ ഇളവ് വരുത്തുമെന്ന് എസ്ബിഐ

ന്യൂഡൽഹി : മാലദ്വീപിൽ നിന്ന് നാട്ടിലേക്ക് പണം അയക്കാൻ ജനങ്ങൾ നേരിടുന്ന പ്രതിസന്ധിക്ക് ഉടൻ പരിഹാരമാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. പ്രതിസന്ധി മറികടക്കാൻ ഇന്ത്യൻ ഹൈക്കമീഷന്റെ സഹായത്തോടെ നടത്തിയ ചർച്ചകളെ തുടർന്ന് പ്രതിമാസ കൈമാറ്റ പരിധി 10,00,000 ഡോളറായി മാലദ്വീപ് മോണിറ്ററി അതോറിറ്റി ഉയർത്തിയിട്ടുണ്ടെന്നും എസ്ബിഐ ഇന്റർഷണൽ ബാങ്കിങ് മാനേജിംഗ് ഡയറക്ടർ റാം മോഹൻ റാവു അമ്റ, ഡോ. ജോൺ ബ്രിട്ടാസ് എംപിയെ അറിയിച്ചു. ഇതോടെ കഴിഞ്ഞ മാസം 25 മുതൽ ഡോളർ നിക്ഷേപം 400ൽ നിന്ന് 150 ആയി കുറച്ച സാഹചര്യം മറികടക്കാനാവുമെന്നും എസ്ബിഐ അറിയിച്ചു.
മോശം സാമ്പത്തിക സാഹചര്യം മൂലം ആഭ്യന്തര വിപണിയിലേക്ക് ഡോളർ വരവ് കുറഞ്ഞതിനെ തുടർന്ന് ഡോളർ കൈമാറ്റത്തിന് മോണിറ്ററി അതോറിറ്റി ഏർപ്പെടുത്തിയ നിയന്ത്രണമാണ് പ്രവാസികൾക്ക് തടസമായത്. പ്രതിമാസ കൈമാറ്റ പരിധി ഉയർത്തിയതോടെ
പൊതുമേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക്, പ്രത്യേകിച്ച് വിദ്യാഭ്യാസ, ആരോഗ്യ സേവന മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ തുക നാട്ടിലേക്ക് അയയ്ക്കാൻ കഴിയും. ഇതിനുള്ള നടപടിക്രമങ്ങൾ മാലദ്വീപിലെ അവധി ദിനങ്ങൾ കഴിയുന്നതോടെ തയാറാക്കുമെന്നും എസ്ബിഐ അറിയിച്ചു. വിദേശനാണ്യ നില മെച്ചപ്പെട്ടാലുടൻ പണം അയയ്ക്കുന്നതിനുള്ള നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കും. മാലദ്വീപിലെ ഇന്ത്യൻ പ്രവാസി സമൂഹത്തെ പിന്തുണയ്ക്കാൻ എസ്ബിഐ പ്രതിജ്ഞാബദ്ധമാണെന്നും മാനേജിങ് ഡയറക്ടർ അറിയിച്ചു.










0 comments