ബിജെപിയെ സുഖിപ്പിക്കേണ്ടെന്ന് കെ സി: രാഹുൽ വിമർശനത്തിന് തരൂരിന് മറുപടി, തമ്മിലടി മുറുകുന്നു

ന്യൂഡൽഹി: എഐസിസി പ്രവർത്തക സമിതി അംഗം ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ശശി തരൂർ രാഹുൽ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ച് (വിദ്യാർഥികളുടെ പ്രതിധ്വനി) പ്രചാരണപരിപാടിയെ വിമർശിച്ചതാണ് കെ സി വേണുഗോപാലിനെ ചൊടിപ്പിച്ചത്. രാഹുലിനെ കുറ്റം പറഞ്ഞാൽ ബിജെഎപിക്ക് സുഖിക്കുമെന്ന് പറഞ്ഞ വേണുഗോപാൽ കോട്ടയിലെ പരിപാടിയിൽ ഒരുപാട് ആളുകൾ വന്നുവെന്നും പറഞ്ഞു. ഇങ്ങനെയുള്ള പ്രസ്താവനകൾ ആരും നടത്തരുതെന്നും വേണുഗോപാൽ പറഞ്ഞു
പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി തുടക്കമിട്ട ഛാത്രോം കി ഗൂഞ്ച് (വിദ്യാർഥികളുടെ പ്രതിധ്വനി) പ്രചാരണപരിപാടി പരാജയമാണെന്നായിരുന്നു തരൂരിൻെ വിമർശനം. ജന്തർമന്തർ പ്രക്ഷോഭം സൃഷ്ടിച്ചതുപോലുള്ള പ്രതികരണം രാഹുൽഗാന്ധിയുടെ പരിപാടിയ്ക്കില്ലെന്ന് തരൂർ മുംബൈയിൽ പറഞ്ഞു. വിദ്യാർഥികളും യുവജനങ്ങളും ഉയർത്തിയ വിഷയങ്ങൾ കോൺഗ്രസ് നേരത്തെതന്നെ ഉന്നയിച്ചവയാണ്. ഛാത്രോം കി ഗൂഞ്ച് പരിപാടി അതിന്റെ ഭാഗമായിരുന്നു. എന്നാൽ ജന്തർമന്തർ പ്രക്ഷോഭം സൃഷ്ടിച്ചതുപോലുള്ള പ്രതികരണമുണ്ടായില്ല. ജെൻസിയുടെ വികാരം മനസിലാക്കുന്നതിൽ പരാജയപ്പെട്ടോ എന്ന് കോൺഗ്രസ് ആത്മപരിശോധന നടത്തണമെന്നും തരൂർ പറഞ്ഞു.
കോൺഗ്രസിന്റെ കുടുംബാധിപത്യ രാഷ്ട്രീയത്തെ ശക്തമായി വിമർശിക്കുകയും അത് ബിജെപി അനുകൂല രാഷ്ട്രീയമായി മാറുകയും ചെയ്യുന്ന തരൂരിൻറെ പ്രസ്താവനകൾ കോൺഗ്രസിന് കാലങ്ങളായി തലവേദന സൃഷ്ടിച്ചിരുന്നു. കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് എഐസിസി നേതൃത്വം ശശി തരൂരുമായി സംസാരിച്ച് കോൺഗ്രസിന് കീഴ്പ്പെട്ട് പ്രവർത്തിക്കാൻ ആവശ്യപ്പെട്ടിരുന്നു. ജന്തര്‍ മന്തര്‍ പ്രക്ഷോഭത്തെ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞപ്പോള്‍ ഇതില്‍ നിന്നും വ്യത്യസ്തമായി സമരത്തെ ആദ്യം അനുകൂലിച്ച് തരൂര്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതും കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു
ചുരുക്കത്തില്‍ , ശശി തരൂരിനെ എഐസിസിക്ക് ഇപ്പോഴും മെരുക്കാനായിട്ടില്ലെന്നതിന്റെ വ്യക്തമായ ഉദാഹരണം കൂടിയായിരിക്കുകയാണ് തരൂരിന്റെ രാഹുല്‍ ഗാന്ധിക്കെതിരായ വിമർശനം.










0 comments