ad
Deshabhimani

യുപിഐ പേമെന്റുകൾക്ക് സര്‍വ്വീസ് ചാര്‍ജ്; നീക്കത്തിന് പിന്നിൽ അമേരിക്കൻ വ്യാപാര ലോബിയും

upi and us
വെബ് ഡെസ്ക്

Published on Aug 09, 2026, 05:37 PM | 3 min read

ന്യൂഡൽഹി: ഒരു ചായ കുടിച്ച് കാശ് ഗൂഗിൾ പേ ചെയ്താൽ ഓൺലൈൻ സര്‍വ്വീസ് ചാര്‍ജ് കൂടി നൽകേണ്ടി വരുമോ. പാര്‍ലമെന്റിലെ മൺസൂൺ സെഷനിൽ പ്രതിഷേധങ്ങൾളുടെ ബഹളങ്ങൾക്കിടയിൽ ഇതുസംബന്ധിച്ച് പാസാക്കിയെടുത്ത നിയമ ഭേദഗതി വിമര്‍ശനങ്ങൾക്കും വിവാദങ്ങൾക്കും തുടക്കമിട്ടു. ഇപ്പോൾ, തിരക്കിട്ടുള്ള നിയമ ഭദഗതിക്ക് പിന്നിലെ അമേരിക്കൻ താത്പര്യങ്ങൾ കൂടി പുറത്തെത്തുകയാണ്.


ഗുഗിൾ പേ പോലുള്ള യുപിഐ ഇടപാടുകൾക്ക് മേൽ സര്‍വ്വീസ് ചാര്‍ജ് ഈടാക്കാനുള്ള പഴുത് ഒരുക്കിയത് ആസൂത്രിതമായിരുന്നു എന്നാണ് വിമര്‍ശനം. യുപിഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) എന്ന വിളിപ്പോരോടെ ഫീസ് ഏർപ്പെടുത്താൻ അവസരമൊരുക്കി നൽകുന്ന നിയമഭേദഗതിയാണ് പാസാക്കിയത്.


പ്രത്യക്ഷത്തിൽ തടഞ്ഞു

എളുപ്പവഴി തുറന്നിട്ടു


പ്രത്യക്ഷത്തിൽ ഇത് യുപിഐ ഉൾപ്പെടുന്ന ഇടപാടുകൾക്ക് ഫീസ് ഏര്‍പ്പെടുത്തുന്നത് തടയുകയാണ് ചെയ്യുന്നത്. നേരത്തയുള്ള സര്‍വ്വീസ് ചാര്‍ജ് വിലക്കുന്ന നിയമം ഭേദഗതി ചെയ്ത് ഇത്തരം ഇടപാടുകളെ നോട്ടിഫിക്കേഷൻ വഴി സീൽ ചെയ്ത് ലിസ്റ്റ് ചെയ്തു. അവയിൽ സര്‍വ്വീസ് ചാര്‍ജ് പാടില്ലെന്ന് വിലക്കിയിരിക്കയാണ്. നേരത്തെ നിയപരമായ വിലക്കുണ്ടായിരുന്ന കാര്യത്തെ ഒരു എക്സിക്യൂട്ടീവ് ഉത്തരവ് വഴി പിൻവലിക്കാവുന്ന തരത്തിലേക്ക് മാറ്റി നോട്ടിഫൈ ചെയ്തു. എപ്പോൾ വേണമെങ്കിലും പാര്‍ലമെന്റിനെ അനുമതിയോ ചര്‍ച്ചയോ ഇല്ലാതെ തന്നെ ഫീസ് ഏര്‍പ്പെടുത്താവുന്ന വിധം നിയമ കുരുക്കഴിച്ച് ലളിതമാക്കി വെച്ചു.


അമേരിക്കൻ താത്പര്യം

വമ്പൻ ലോബിയിങ് ഗ്രൂപ്പുകളുടെ കളി


അമേരിക്ക വര്‍ഷം തോറും പുറത്തിറക്കുന്ന നാഷണൽ ട്രേഡ് എസ്റ്റിമേറ്റ് റിപ്പോര്‍ടിൽ ഇത്തവണ ഇന്ത്യയുടെ ഡിജിറ്റൽ പേമെന്റ് നയങ്ങളെ ഒരു വിദശ വ്യാപാര തടസമായി (Foreign Trade Barrier) ചാര്‍ട് ചെയ്തിരുന്നു. അമേരിക്കൻ ഗവൺമെന്റിന്റെ പ്രധാന വ്യാപാര ഏജൻസിയായ യു എസ് ട്രേഡ് റെപ്രസന്ററ്റീവ് (Office of the United States Trade Representative - USTR) നേരിട്ട് തയാറാക്കുന്നതാണ് നാഷണൽ ട്രേഡ് എസ്റ്റിമേറ്റ് റിപ്പോര്‍ട്. ഏതൊക്കെ രാജ്യത്തെ എങ്ങിനെയൊക്കെ വീഴ്ത്താം, ഇടപാടുകൾ എങ്ങിനെ അമേരിക്കൻ കമ്പനികൾക്ക് അനുകൂലമാക്കാം എന്നതുൾപ്പെടെ സമ്മര്‍ദ്ദ തന്ത്രങ്ങൾ ഈ ഏജൻസികൾ വഴിയാണ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്.


യുപിഐ ഇടപാടുകളെ സര്‍വ്വീസ് ചാര്‍ജുകളിൽ നിന്നും വിമുക്തമാക്കുന്ന നിയമ ചട്ടക്കൂട് ദുര്‍ബലമാക്കുക അമേരിക്കൻ ആവശ്യമായിരുന്നു. ഇത് യു എസ് ഇന്ത്യ വ്യാപാര കരാര്‍ ചര്‍ച്ചകൾക്ക് ഇടയിൽ തന്നെ സമ്മതിച്ചതാണോ എന്ന് വ്യക്തമല്ല. എന്നാൽ ഇതു സംബന്ധിച്ച ചോദ്യത്തിന് "ധനമന്ത്രി നിർമ്മല സീതാരാമൻ കൊണ്ടുവന്ന ഭേദഗതി പെട്ടെന്ന് തന്നെ യുപിഐക്ക് ഫീസ് ഏർപ്പെടുത്തുന്ന ഒന്നല്ല, ഭാവിയിൽ ആവശ്യമെങ്കിൽ MDR ഏർപ്പെടുത്താനുള്ള നിയമപരമായ അധികാരം സർക്കാരിന് നൽകുക മാത്രമാണ് ചെയ്യുന്നത്" എന്ന മറുപടിയാണ് ഗവര്‍ണര്‍ സഞ്ജയ് മൽഹോത്ര നൽകിയത്.


upi parliament


അമേരിക്കൻ സാമ്പത്തിക ഭീമൻമാരായ വിസ, മാസ്റ്റര്‍ കാര്‍ഡ് തുടങ്ങിയ സ്വകാര്യ കമ്പനികളുടെ പ്രതിനിധികൾ നേരത്തെ തന്നെ ഈ ആവശ്യം യു എസ് ട്രേഡ് റെപ്രസന്ററ്റീവ് സമിതിക്ക് മുൻപാകെ വെച്ചിരുന്നതാണ്. ഇന്ത്യയുടെ യുപിഐ, റൂപേ, ഡാറ്റാ ലോക്കലൈസേഷൻ നയങ്ങൾ തങ്ങളുടെ വ്യാപാരങ്ങൾക്ക് തടസമാണെന്ന പരാതി ഇത്തരം കമ്പനികൾ ഉയര്‍ത്തിയിരുന്നു. ഇത് കോര്‍പ്പറേറ്റ് തലങ്ങളിൽ വലിയ ചര്‍ച്ചകളും ഉയര്‍ത്തി. ഇവയ്ക്കെല്ലാം ഒടുവിലാണ് ആഗസ്ത് അഞ്ചിലെ ഭേദഗതി ഉണ്ടായിരിക്കുന്നത്.




Related News


ആര്‍ക്കാണ് ഗുണം

എന്തായിരുന്നു നീക്കം


ഇന്ത്യയിലെ യുപിഐ പേമെന്റുകളിൽ 80 ശതമാനവും കൈകാര്യം ചെയ്യുന്നത് ഗൂഗിൾ പേ, ഫോൺ പേ എന്നീ ആപ്പുകളാണ്. Amazon Pay, WhatsApp Pay, CRED തുടങ്ങിയവയ്ക്ക് ചെറിയ വിഹിതം മാത്രമാണ്. ഗൂഗിൾ പേ അമേരിക്കൻ കമ്പനിയായ ആൽഫബെറ്റിന്റേതാണ്. ഫോൺ പേ അമേരിക്കൻ റീട്ടെയിൽ ഭീമനായ വാൾമാര്‍ട്ടിന് ഭൂരിപക്ഷം ഓഹരി വിഹിതമുള്ളതാണ്.


ഇവര്‍ക്ക് വേണ്ടി യുപിഐ ഓഹരി പങ്കാളിത്ത നിയന്ത്രണ നിബന്ധന (Market Share Cap) ആറു വര്‍ഷമായി നീട്ടി കൊണ്ടിരിക്കയായിരുന്നു. രാജ്യത്ത് ഇടപാട് നടത്തുന്ന ഒരു തേര്‍ഡ് പാര്‍ടി ആപ്പിനും 30 ശതമാനത്തിൽ അധികം വിപണിവിഹിതം അനുവദിക്കരുത് എന്ന് 2020 ൽ തന്നെ നാഷണൽ പേമെന്റ് കോര്‍പ്പറേഷൻ (NPCI -National Payments Corporation of India) നിബന്ധന വെച്ചിരുന്നു. കുത്തക ഒഴിവാക്കാനും ഇടപാടുകൾക്ക് ഏതെങ്കിലും ഒന്നോ രണ്ടോ കമ്പനികളെ മാത്രം ആശ്രയിക്കേണ്ടി വരുന്നത് തടയാനും ആയിരുന്നു ഇത്. എന്നാൽ മാര്‍ക്കറ്റ് ഷെയര്‍ കാപ്പ് ഏര്‍പ്പെടുത്തുന്നത് നടപ്പാക്കുന്നത് ഓരോ വര്‍ഷവും നീട്ടിക്കൊണ്ട് പോകുകയായിരുന്നു. അവസാനമായി ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് നീട്ടി നൽകിയിരിക്കുന്നത്. എൻപിസിഐ നിര്‍ദ്ദേശിച്ച ക്യാപിനെ ശക്തമായി എതിര്‍ത്തതും ലോബിയിങ് നടത്തിയതും യുഎസ്ടിആര്‍ എന്ന അമേരിക്കയുടെ Office of the United States Trade Representative ആണ്.


ഇനി ഷെയര്‍ ക്യാപ് നടപ്പാക്കിയാൽ അവര്‍ക്ക് ലാഭം വര്‍ധിപ്പിക്കാനുള്ള സാഹചര്യം ഒരുക്കണം. ഇതിന് സര്‍വ്വീസ് ചാര്‍ജിന്റെ രൂപത്തിൽ ഉപഭോക്താക്കളുടെ കീശയിൽ കയ്യിടണം. അല്ലെങ്കിൽ അവരുടെ അക്കൗണ്ടുകളിൽ നിന്ന് നേരിട്ട് സ്വന്തം കീശയിലാക്കണം. ഇതിനുള്ള സംതുലിത ശ്രമത്തിന്റെ ഭാഗമായാണ് പുതിയ പഴുതകൾ തുറന്നു നൽകിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home