മുഖ്യമന്ത്രിയും മന്ത്രിമാരും ദുരന്തമാകരുത്; 10 ദിവസമായിട്ടും ഫിഷറീസ് മന്ത്രി തിരിഞ്ഞു നോക്കിയില്ല: മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിലിൽ വലിയ വീഴ്ചയാണ് സംസ്ഥാന സർക്കാരിന് ഉണ്ടായതെന്ന് പി എ മുഹമ്മദ് റിയാസ് എംഎൽഎ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ ഏകോപന കുറവ് ഉണ്ടായി. 10 ദിവസമായിട്ടും ഫിഷറീസ് മന്ത്രി തിരിഞ്ഞുനോക്കിയില്ല. ഇവിടെ ക്യാമ്പ് ചെയ്തു തിരച്ചലിന് നേതൃത്വം കൊടുക്കേണ്ട മന്ത്രി, ടെക്സ്റ്റയില്‍ ഷോപ്പുകളും മറ്റും ഉദ്ഘാടനം ചെയ്തു നടക്കുകയാണെന്നും റിയാസ് പറഞ്ഞു. വിഴിഞ്ഞത്തുനിന്ന് കടലിൽ കാണാതായ പുല്ലുവിള സ്വദേശി ജോൺ മത്യാസിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൗരവമായ അനാസ്ഥയും നിരുത്തരവാദിത്ത സമീപനവുമാണ് ഫിഷറീസ് മന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടായത്. കടലില്‍ കാണതായവരെ കിട്ടാന്‍ ദിവസങ്ങള്‍ എടുക്കുമെന്ന് ഒരു മന്ത്രി പറയുന്നത് എവിടെക്കാണ് കാര്യങ്ങൾ പോകുന്നതെന്നതിന്റെ ഉദാഹരണമാണ്. അഹങ്കാരത്തിന് കൈയ്യും കാലുവെച്ച നിലയിലാണ് മന്ത്രിമാരുടെ സമീപനം. കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനു പകരം മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമാണ്. മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണം. പ്രസ്താവന പിൻവലിക്കണം. മുഖ്യമന്ത്രിയും മന്ത്രിമാരും ദുരന്തമാകരുത്. അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.









0 comments