ad
Deshabhimani

അവിശ്വാസ പ്രമേയം തടയാൻ കൈക്കൂലി, ഗ്രാമപഞ്ചായത്ത് സര്‍പ്പഞ്ചും ഭര്‍ത്താവും അറസ്റ്റിൽ

corruption
വെബ് ഡെസ്ക്

Published on Feb 25, 2026, 04:49 PM | 1 min read

നാസിക്: ഉപസർപ്പഞ്ചിനെതിരായ അവിശ്വാസ പ്രമേയം തടഞ്ഞുവെക്കുന്നതിന് കൈക്കൂലി വാങ്ങിയ കേസിൽ ഗ്രാമപഞ്ചായത്ത് സർപ്പഞ്ചും ഭർത്താവും അറസ്റ്റിൽ. നാസിക് ജില്ലയിലെ റാസെഗാവ് ഗ്രാമപഞ്ചായത്ത് സർപ്പഞ്ച് മന്ദ ബെന്ദ്കുലെ, ഭർത്താവ് വിത്തൽ ബെന്ദ്കുലെ എന്നിവരാണ് പിടിയിലായത്.


ഉപസർപ്പഞ്ചിനെതിരായ അവിശ്വാസ പ്രമേയം അംഗീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും മറ്റ് അംഗങ്ങളെ സ്വാധീനിക്കാനുമായി ഇരുവരും ചേര്‍ന്ന് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ആന്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥർ പറഞ്ഞു.


മറ്റുള്ളവരുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകൾക്കൊടുവിൽ തുക കുറച്ചു. ഇരുവരും 25,000 രൂപയിൽ ഇടപാട് ഉറപ്പിച്ചു. പണം വാങ്ങിയുള്ള രാഷ്ട്രീയ നീക്കം സംബന്ധിച്ച വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എസിബി സംഘം ഇവര്‍ക്കായി കെണിയൊരുക്കുകയായിരുന്നു.


സർപ്പഞ്ച് മന്ദ ബെന്ദ്കുലെ 14,000 രൂപയും ഭർത്താവ് വിത്തൽ ബെന്ദ്കുലെ 1,000 രൂപയും ഉൾപ്പെടെ ആകെ 15,000 രൂപ കൈക്കൂലിയായി സ്വീകരിക്കുന്നതിനിടെ എസിബി സംഘം ഇരുവരെയും കയ്യോടെ പിടികൂടി.


ഗ്രാമപഞ്ചായത്തിലെ ചില അംഗങ്ങൾ ഉപസർപ്പഞ്ചിനെതിരെ തഹസിൽദാർ മുമ്പാകെ അവിശ്വാസ പ്രമേയം സമർപ്പിച്ചിരുന്നു. ഈ പ്രമേയം പാസാകുന്നത് തടയുന്നതിനും അതുമായി ബന്ധപ്പെട്ട നടപടികളിൽ നിന്ന് വിട്ടുനിൽക്കുന്നതിനുമാണ് പ്രതികൾ കൈക്കൂലി ആവശ്യപ്പെട്ടത്. ഇക്കാര്യം അന്വേഷണത്തിൽ വ്യക്തമായതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മഹാരാഷ്ട്ര മന്ത്രി നർഹരി സിർവാളിന്റെ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ്.


പ്രതികൾക്കെതിരെ പ്രിവൻഷൻ ഓഫ് കറപ്ഷൻ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home