അസമിൽ സ്‌കൂളിലെ പുൽക്കൂടുകളും നക്ഷത്രങ്ങളും അലങ്കാരവസ്‌തുക്കളും കൂട്ടിയിട്ട് കത്തിച്ചു
print edition പുല്‍ക്കൂടുകള്‍ കത്തിച്ചു സാന്റയെ തല്ലിത്തകര്‍ത്തു ; സംഘപരിവാറിന്റെ "ക്രിസ്‌മസ് സമ്മാനം'

ഛത്തീസ്‌ഗഡിലെ റായ്‌പുരിൽ ക്രിസ്-മസ് അലങ്കാരങ്ങൾ സംഘപരിവാറുകാർ തകർക്കുന്നു
ന്യൂഡൽഹി
ക്രിസ്‌മസ് ദിനത്തിലും സംഘപരിവാർ ക്രൈസ്‌തവർക്കുനേരെ വ്യാപക ആക്രമണം അഴിച്ചുവിട്ടു. ബിജെപി ഭരിക്കുന്ന അസമിലെ നൽബാടിയിൽ ബംഗായ്‌ഗാവ് രൂപതയ്‌ക്ക് കീഴിലുള്ള സ്‌കൂളിൽ അതിക്രമിച്ച് കയറി ബജ്‌റംഗ്‌ദൾ, വിഎച്ച്‌പി അക്രമികൾ ക്രിസ്‌മസ് അലങ്കാരങ്ങൾ അടിച്ചുതകർത്തു. ‘ജയ്‌ശ്രീറാം’ വിളികളോടെ എത്തിയവർ പുൽക്കൂടുകളും നക്ഷത്രങ്ങളും മറ്റ് അലങ്കാരവസ്‌തുക്കളും നശിപ്പിച്ചു. ക്രിസ്‌മസ് സാധനങ്ങൾ വിൽക്കുന്ന കടയും ആക്രമിച്ചു. സാന്റായുടെ തൊപ്പിയും മറ്റും അക്രമികൾ കൂട്ടിയിട്ട് കത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വിഎച്ച്‌പി, ബജ്‌റംഗ്‌ദൾ നേതാക്കളടക്കം നാലുപേരെ അറസ്റ്റ്‌ചെയ്‌തു.
ഛത്തീസ്‌ഗഡിൽ ക്രൈസ്‌തവർക്കെതിരെ സർവ്സമാജ് എന്ന ഹിന്ദുത്വ തീവ്രവാദി സംഘടന ആഹ്വാനംചെയ്‌ത ബന്ദിനിടെ റായ്‌പുരിലെ ‘മാഗ്‌നെറ്റോ’ ഷോപ്പിങ് മാളിലെ ക്രിസ്‌മസ് അലങ്കാരങ്ങൾ അടിച്ചുതകർത്തു. സാന്റാക്ലോസിന്റെ രൂപം ഉൾപ്പടെ തകർക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നു. ‘നിർബന്ധിത മതപരിവർത്തനം’ നടത്തുന്നവർക്ക് എതിരായ പ്രതിഷേധമെന്ന പേരിലാണ് ബന്ദ് സംഘടിപ്പിച്ചത്.
മതമൈത്രിയും സമാധാനവും തകർക്കാനുള്ള ഇൗ നീക്കം തടയണമെന്ന് ക്രൈസ്‌തവ സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര– സംസ്ഥാന സർക്കാരുകൾ അനങ്ങിയില്ല. അക്രമങ്ങളിൽ ഒരാളെ പോലും പിടികൂടിയിട്ടില്ല. റായ്‌പുർ, ദുർഗ്, ബസ്‌തർ, രാജ്‌നന്ദ്‌ഗാവ്, ബിജാപുർ തുടങ്ങി വിവിധ ജില്ലകളെ ബന്ദ് സാരമായി ബാധിച്ചു. മധ്യപ്രദേശിലെ ജബൽപുരിൽ കാഴ്‌പരിമിതിയുള്ള യുവതിയെ പള്ളിയിൽ കയറി കൈയേറ്റംചെയ്‌ത ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഞ്‌ജു ഭാർഗവയ്‌ക്ക് എതിരെ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രിസ്‌മസ് കാരളുകൾക്കും ആഘോഷങ്ങൾക്കും നേരെ ആക്രമണം നടന്നിരുന്നു.










0 comments