print edition 'പഞ്ചസാര വിലവർധനയ്ക്ക് ഉത്തരവാദി കേന്ദ്രം': എസ്‌കെഎം

ന്യൂഡൽഹി: രാജ്യത്തെ പഞ്ചസാര വില കുത്തനെ ഉയരുന്നതിന് കാരണം കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങളും നടപടികളുമെന്ന് സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം). വിപണിയിലെ ഉൗഹക്കച്ചവടം തടയുന്നതിൽ പൂർണപരാജയമായ സർക്കാർ പഞ്ചസാര മിൽ ഉടമകൾക്കും മൊത്ത വ്യാപാരികൾക്കും കൊള്ളലാഭം കൊയ്യാൻ അവസരമൊരുക്കി.
ജൂലൈ 20ന് പഞ്ചസാര വില കിലോയ്‌ക്ക് 48.18 രൂപയായിരുന്നത് ആഗസ്‌ത് 20ന് 55.70 രൂപയായും സെപ്‌തംബർ 15ന് 62 രൂപയായും വർധിച്ചു. പല വിപണികളിലും ചില്ലറ വില കിലോയ്‌ക്ക് 70 രൂപ കടന്നു. എഥനോൾ ഉൽപ്പാദനത്തിനായി കരിന്പ് മാറ്റിവെക്കാനുള്ള കേന്ദ്രസർക്കാർ നടപടി പഞ്ചസാര വില കുതിച്ചുയരാൻ കാരണമായി.
2018–2019ൽ അഞ്ച് ലക്ഷം മെട്രിക് ടൺ കരിന്പ് (രണ്ട് ശതമാനം) എഥനോൾ ഉൽപ്പാദനത്തിന് ഉപയോഗിച്ചപ്പോൾ 2020–2021ൽ ഇത് 22 ലക്ഷം മെട്രിക് ടണ്ണായും (ആറ് ശതമാനം) 2022–2023ൽ 43 ലക്ഷം മെട്രിക് ടണ്ണായും (13 ശതമാനം) വർധിച്ചു. മില്ലുകളും മൊത്തവ്യാപാരികളും കൊള്ളലാഭം ഉണ്ടാക്കുന്പോൾ കരിന്പുകർഷകർക്ക് വിലവർധനയുടെ ചെറിയഗുണം പോലും ലഭിക്കുന്നില്ലെന്നും എസ്‌കെഎം ചൂണ്ടിക്കാട്ടി.









0 comments