print edition തൊഴിലുറപ്പ് പദ്ധതി അട്ടിമറി ചെറുക്കണം ; ഗ്രാമസഭകൾ പ്രമേയം പാസാക്കണം : സംയുക്ത കിസാൻ മോർച്ച

ന്യൂഡൽഹി
തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നീക്കം അടിയന്തിരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിക്കാൻ ഗ്രാമസഭകളോട് ആഹ്വാനം ചെയ്‌ത് സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം). ഗ്രാമീണഇന്ത്യയുടെ ജീവനാഡിയായ തൊഴിലുറപ്പ് പദ്ധതിക്ക് ആധാരമായ നിയമം അട്ടിമറിച്ച് മോദിസർക്കാർ ‘വിബി ജിആർഎഎംജി’ എന്ന പേരിൽ പുതിയ നിയമം പാർലമെന്റിൽ പാസാക്കിയിരുന്നു.
പുതിയ നിയമത്തെക്കുറിച്ച് ബോധവൽക്കരിക്കാൻ എല്ലാ പഞ്ചായത്തുകളിലും വെള്ളിയാഴ്‌ചയ്‌ക്ക് മുന്പ് ഗ്രാമസഭകൾ വിളിച്ചുചേർക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇൗ ഗ്രാമസഭകളിൽ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുന്ന പ്രമേയം പാസാക്കി പ്രതിഷേധിക്കണമെന്നാണ് എസ്‌കെഎമ്മിന്റെ ആഹ്വാനം.
സംസ്ഥാന സർക്കാരുകളുമായി ആലോചിക്കാതെ നേരിട്ട് ഗ്രാമസഭകൾ വിളിച്ചുചേർക്കാനുള്ള കേന്ദ്ര സർക്കാർ കൽപ്പന ഫെഡറലിസത്തിന് നേരെയുള്ള കടന്നാക്രമണമാണെന്നും എസ്‌കെഎം ചൂണ്ടിക്കാട്ടി. ഗ്രാമസഭകൾ പാസാക്കുന്ന പ്രമേയത്തിന്റെ പകർപ്പ് രാഷ്ട്രപതിക്ക് കൈമാറാനും എസ്‌കെഎം ആവശ്യപ്പെട്ടിട്ടുണ്ട്.
‘തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കണം’
കേന്ദ്രസർക്കാർ പാസാക്കിയ പുതിയ നിയമം അടിയന്തിരമായി പിൻവലിച്ച് തൊഴിലുറപ്പ് പദ്ധതി നിലനിർത്തണമെന്നാണ് ഗ്രാമസഭകൾക്കായുള്ള എസ്‌കെഎമ്മിന്റെ കരട് പ്രമേയത്തിലെ പ്രധാന ആവശ്യം. ഗ്രാമീണ ജനതയ്‌ക്ക് തൊഴിൽ നിയമപരമായി ഉറപ്പാക്കി ചരിത്രം കുറിച്ച നിയമനിർമാണമാണ് മോദിസർക്കാർ റദ്ദാക്കിയത്. പുതിയ നിയമത്തിലൂടെ ഒരോ സംസ്ഥാനത്തിനും പദ്ധതിക്കായി എത്ര തുക അനുവദിക്കണമെന്ന് തികച്ചും ഏകപക്ഷീയമായി നിശ്‌ചയിക്കാനുള്ള അധികാരം കേന്ദ്രസർക്കാരിന് ലഭിച്ചു. പദ്ധതിയുടെ പേരിൽ നിന്നും മഹാത്മാ ഗാന്ധിയെ ഒഴിവാക്കിയ നടപടി സ്വാതന്ത്ര്യസമരത്തിന്റെ മഹത്തായ പാരന്പര്യത്തെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയ നീക്കമാണെന്നും എസ്‌കെഎം ചൂണ്ടിക്കാട്ടി.











0 comments