സെയ്‌ഫ്‌ അലി ഖാന്‌ കുത്തേറ്റ സംഭവം; പ്രതി പിടിയിൽ

saif ali khan

PHOTO: Instagram

വെബ് ഡെസ്ക്

Published on Jan 18, 2025, 06:31 PM | 2 min read

ദുർഗ്(ഛത്തീസ്ഗഡ്): ബോളിവുഡ്‌ താരം സെയ്‌ഫ്‌ അലി ഖാന്‌ കുത്തേറ്റ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ കസ്റ്റഡിയിൽ. ഛത്തീസ്ഗഡിലെ ദുർഗ്‌ റെയിൽവേ സ്റ്റേഷനിൽ നിന്ന്‌ റെയിൽവേ സുരക്ഷാ സേനയാണ്‌ (ആർപിഎഫ്‌) പ്രതിയെ കസ്റ്റഡിയിലെടുത്തത്‌. 31കാരനായ ആകാശ്‌ കൈലാഷ്‌ കനോജിയ ആണ്‌ പിടിയിലാത്‌. നേരത്തെ കേസിൽ പ്രതിയന്ന്‌ സംശയിക്കുന്ന ആളെ മധ്യപ്രദേശിൽ നിന്ന്‌ പിടികൂടിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.


മുംബൈ-ഹൗറ ജ്ഞാനേശ്വരി എക്സ്പ്രസിൽ നിന്നാണ് ആകാശ് കനോജിയ പിടിയിലായതെന്ന് റെയിൽവേ പൊലീസ് പറഞ്ഞു. മുംബെെ പൊലീസ് നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയതെന്നും റെയിൽവേ പൊലീസ് പറഞ്ഞു. ട്രെയിൻ ദുർഗ് റെയിൽവേ സ്റ്റേറ്റേഷനിലെത്തിയ സമയം, അതായത് ഏകദേശം ഉച്ചയ്ക്ക് രണ്ട് മണിയോടെ ജനറൽ കമ്പാർട്ട്മെമെന്റിൽ ഇരിക്കുകയായിരുന്ന പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിലവിൽ ആർപിഎഫ് കസ്റ്റഡിയിലാണ് ആകാശ് കനോജിയ.


‘പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോട്ടോയും ട്രെയിൻ നമ്പറും ലൊക്കേഷനും മുംബെെ പൊലീസ് അയച്ചിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു അറസ്റ്റ്.’– ആർപിഎഫ് പറഞ്ഞു. ടിക്കറ്റില്ലാതെയായിരുന്നു ആകാശ് ട്രെയിനിൽ സഞ്ചരിച്ചിരുന്നത്.


വീഡിയോ കോളിലുടെ പിടിയിലായ ആകാശ് കനോജിയ മുംബെെ പൊലീസിനോട് സംസാരിച്ചതായി റിപ്പോർട്ടുകളുണ്ട്. മുംബെെ പൊലീസിന്റെ ഒരു ടീം ദുർഗയിലേക്ക് പുറപ്പെട്ടതായും രാത്രി എട്ട് മണിയോടെ ആകാശ് തന്നെയാണോ പ്രതി എന്ന കാര്യത്തിൽ അവർ ഉറപ്പു വരുത്തുമെന്നും പുറത്തുവരുന്ന വാർത്തകൾ പറയുന്നു. പിടിയിലായതിന് ശേഷമുള്ള ആദ്യ ഘട്ട ചോദ്യം ചെയ്യലിൽ ആകാശ് നാഗ്പൂരിലേക്ക് പോവുകയാണെന്ന് പറയുകയും പിന്നീട് അത് തിരുത്തി ബിലാസ്പൂരാക്കുകയും ചെയ്തു.


സംഭവം നടന്ന ദിവസം പ്രതിയെന്ന്‌ സംശയിക്കുന്ന ആൾക്കായി ബാന്ദ്ര റെയിൽവേ സ്‌റ്റേഷനിൽ പൊലീസ്‌ തിരച്ചിൽ നടത്തിയിരുന്നു. പ്രതി ബാന്ദ്രയിൽ നിന്ന്‌ മഹാരാഷ്‌ട്രയിലെ തന്നെ വാസയ്‌ വിരാറിലേക്ക്‌ രാവിലെ പോകുന്ന ആദ്യ ട്രെയിനിൽ കയറിയതായും പൊലീസ്‌ സംശയിച്ചിരുന്നു. അതിനാൽ സംഭവം നടന്ന ദിവസം മുതൽ റെയിൽവേ സ്‌റ്റേഷനുകൾ കേന്ദ്രീകരിച്ച്‌ അന്വേഷണം ഊർജിതമാക്കി.


വെള്ളിയാഴ്‌ച പ്രതിയെന്ന സംശയിക്കുന്ന ആളെ ബാന്ദ്ര പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ ചോദ്യം ചെയ്യലിനായി എത്തിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളുമായി സാമ്യമുള്ളതിനാലാണ്‌ ഇയാളേയും ചോദ്യം ചെയ്തത്‌. എന്നാൽ ചോദ്യം ചെയ്യലിനിടെ ഇയാൾ അല്ല അക്രമകാരി എന്ന്‌ മനസിലാവുകയായിരുന്നു. തുടർന്ന്‌ പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന വിശദീകരണവുമായി മുംബൈ പൊലീസ് രംഗത്തെത്തുകയും ചെയ്തു.


കുത്തേറ്റത് ബാന്ദ്രയിലെ വീട്ടിൽ വച്ച്


വ്യാഴാഴ്‌ചയായിരുന്നു (2025 ജനുവരി 16) സെയ്‌ഫ്‌ അലി ഖാന്‌ മുംബൈ ബാന്ദ്രയിലെ വീട്ടിൽ വച്ച്‌ കുത്തേറ്റത്‌. പുലർച്ചെ 2.30ഓടെ നടന്റെ ബാന്ദ്ര വെസ്റ്റ്‌ വീട്ടിലെത്തിയ അക്രമി അദ്ദേഹത്തെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ നടനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. 3.30ഓടെ സെയ്‌ഫ്‌ അലി ഖാനെ മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആറ്‌ മുറിവുകളാണ്‌ സെയ്‌ഫ്‌ അലി ഖാന്റ ദേഹത്തുണ്ടായതെന്നും രണ്ട്‌ മുറിവുകൾ ആഴത്തിലുള്ളതാണെന്നും ആശുപത്രി സിഒഒ ഡോ. നിരജ് ഉത്തമനി പറഞ്ഞിരുന്നു. ആഴത്തിലുള്ള മുറിവുകളിലൊന്ന്‌ നട്ടെല്ലിന്റെ ഭാഗത്തായിരുന്നു. ഇവിടെ നിന്ന്‌ ആക്രമിക്കാനുപയോഗിച്ച കത്തിയുടെ ഒരു ഭാഗം ലഭിക്കുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Home