മകന്റെ അസുഖം മാറാൻ മകളെ ബലിനൽകി; ജാർഖണ്ഡിൽ അമ്മയും മന്ത്രവാദിയും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ഹസാരിബാഗ്: ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽ സ്വന്തം മകളെ ബലി നൽകിയ കേസിൽ അമ്മയും മന്ത്രവാദിയും ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുസുംബ ഗ്രാമത്തിൽ നടന്ന ക്രൂരമായ കൊലപാതകത്തിൽ പെൺകുട്ടിയുടെ അമ്മ രശ്മി ദേവി (35), മന്ത്രവാദിനി ശാന്തി ദേവി (55), നാട്ടുകാരനായ ഭീം റാം (40) എന്നിവരാണ് പിടിയിലായത്.
നരബലിയാണ് നടന്നതെന്ന് കണ്ടെത്തിയതായി ഹസാരിബാഗ് എസ് പി അഞ്ജനി അഞ്ജൻ, ഡി ഐ ജി അഞ്ജനി ഝാ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രതിയായ രശ്മി ദേവിയുടെ ഇളയ മകൻ ശാരീരികവും മാനസികവുമായ അസുഖങ്ങൾ നേരിട്ടിരുന്നു. കുട്ടിയുടെ രോഗം മാറ്റുന്നതിനായി ഇവർ ഗ്രാമത്തിലെ മന്ത്രവാദിനിയായ ശാന്തി ദേവിയെ പതിവായി സന്ദർശിച്ചിരുന്നു. മകന്റെ രോഗം പൂർണ്ണമായും ഭേദമാകണമെങ്കിൽ ഒരു കന്യകയെ ബലിനൽകണം എന്ന് മന്ത്രവാദിനി ഉപദേശിച്ചതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത് എന്നും പൊലീസ് കണ്ടെത്തി.
രാമനവമി ആഘോഷങ്ങളുടെ ഭാഗമായി ഗ്രാമം മുഴുവൻ 'മംഗള ജുലൂസ്' ഘോഷയാത്രയിൽ മുഴുകിയിരുന്ന മാർച്ച് 24 അഷ്ടമി രാത്രിയാണ് കൊലപതാകത്തിന് തെരഞ്ഞെടുത്തത്. മന്ത്രവാദിനിയായ ശാന്തി ദേവിയുടെ വീട്ടിൽ വെച്ച് പെൺകുട്ടിയെ അമ്മയും ഭീം റാമും ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ബലി കർമ്മങ്ങൾക്കായി പെൺകുട്ടിയുടെ തലയിൽ ഭീം റാം മാരകമായി പരിക്കേൽപ്പിച്ചു. ക്രൂരമായ ആചാരങ്ങളുടെ ഭാഗമായി പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മരത്തടി ഉപയോഗിച്ച് പരിക്കേൽപ്പിച്ചതായും പൊലീസ് വെളിപ്പെടുത്തി. കൊലപാതകത്തിന് ശേഷം മൃതദേഹം സമീപത്തെ തോട്ടത്തിൽ കുഴിച്ചുമൂടി.
അന്വേഷണം വഴിതെറ്റിക്കാൻ ശ്രമം
തുടക്കത്തിൽ തന്റെ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നായിരുന്നു രശ്മി ദേവി പൊലീസിനോട് പറഞ്ഞിരുന്നത്. മാർച്ച് 25-നാണ് പാടത്ത് നിന്നും മൃതദേഹം കണ്ടെടുത്തത്. പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്നും പ്രതികൾ പ്രചരിപ്പിച്ചു. എന്നാൽ പോസ്റ്റ്‌മോർട്ടം, ഫോറൻസിക് റിപ്പോർട്ടുകളിൽ ബലാത്സംഗം നടന്നിട്ടില്ലെന്ന് വ്യക്തമായതോടെ ചോദ്യം ചെയ്യൽ കർശനമാക്കി. ഇതോടെ സംഭവങ്ങൾ പുറത്തെത്തി.
അറസ്റ്റിലായ ഭീം റാം നേരത്തെ സ്വന്തം ജ്യേഷ്ഠന്റെ ഭാര്യയെയും മറ്റൊരാളെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ജാർഖണ്ഡ് ഹൈക്കോടതി സംഭവത്തിൽ സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് സുജിത് നാരായൺ പ്രസാദ്, ജസ്റ്റിസ് സഞ്ജയ് പ്രസാദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സംസ്ഥാന ഭരണകൂടത്തിനും ഡിജിപിക്കും നോട്ടീസ് അയച്ചു.










0 comments