തെന്നിന്ത്യയുടെ വാനമ്പാടിക്ക് വിട; ഇന്ന് വൈകീട്ട് ഔദ്യോഗിക ബഹുമതികളോടെ മൈസൂരിൽ സംസ്കാരം

തിരുവനന്തപുരം : തെന്നിന്ത്യയുടെ വാനമ്പാടി എസ് ജാനകിക്ക് വിട നൽകാൻ സംഗീതലോകം. ഇന്ന് രാവിലെ 8.30ക്ക് മൈസൂരുവിലെ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ പൊതുദർശനം ആരംഭിക്കും. ഔദ്യോഗിക ബഹുമതികളോടെ വൈകുന്നേരം കനിയനഹുണ്ട ഫാം ഹൗസിലാണ് സംസ്കാരം നടക്കുക. ജാനകിയമ്മയുടെ മരണാനന്തര ചടങ്ങുകൾ ചെയ്യുന്നത് പേരമകൾ അപ്സരയാണ്. ഇന്നലെ രാത്രിയോടെ അപ്പോളോ ബിജിഎസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് എസ് ജാനകിയുടെ മരണം സംഭവിച്ചത്. രാജ്യത്തിന്റെ എല്ലാ സ്ഥലവും എസ് ജാനകിക്ക് വീട് തന്നെയായിരുന്നുവെന്ന് കുടുംബം പ്രതികരിച്ചു. ലോകമെമ്പാടുമുള്ള എസ് ജാനകിയുടെ പാട്ടുകളെ സ്നേഹിക്കുന്നവർക്ക് നന്ദിയും അറിയിച്ചു.
തെന്നിന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ടിരുന്ന ജാനകി കന്നഡ , മലയാളം , തെലുങ്ക് , തമിഴ് , ഹിന്ദി , ഇംഗ്ലീഷ്, ജാപ്പനീസ്, അറബിക്, ജർമൻ, സിംഹള തുടങ്ങി 17 ഭാഷകളിലായി 50000ത്തോളം പാട്ടുകൾ പാടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ളത് കന്നഡ, മലയാളം എന്നീ ഭാഷകളിലാണ്.
1938 ഏപ്രിൽ 23 നാണ് എസ് ജാനകിയുടെ ജനനം. പിന്നീട് ആറ് പതിറ്റാണ്ട് കാലം ദക്ഷിണേന്ത്യൻ സംഗീതത്തിലെ പകരക്കാരില്ലാത്ത ഗായികയായി എസ് ജാനകി തുടർന്നു. സംഗീതരംഗത്തെ അത്ഭുതം എന്ന് നിരവധി പ്രഗൽഭർ വിശേഷിപ്പിച്ചിട്ടുള്ള ഗായികയാണ് വിടവാങ്ങിയത്.
മലയാളത്തിൽ 1200ഓളം പാട്ടുകൾക്ക് ജീവൻ നൽകി. തുമ്പീ വാ തുമ്പക്കുടത്തിൻ, ആടി വാ കാറ്റേ, കിളിയേ കിളിയേ, തേനും വയമ്പും, നാഥാ നീ വരും, എൻ ജീവനേ തുടങ്ങിയ ജാനകിയുടെ പാട്ടുകളെല്ലാം തന്നെ മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനങ്ങളാണ്.










0 comments