ക്യാപ്റ്റൻസിയിൽ ദുരന്ത തുടക്കം; തോൽവികൾക്ക് പിന്നാലെ പ്രതികരണവുമായി ശ്രേയസ് അയ്യർ

Photo Credit:ICC
ലണ്ടൻ: ഇന്ത്യൻ ട്വന്റി 20 ക്രിക്കറ്റ് ടീമിന്റെ നായകനായി ചുമതലയേറ്റതിന് പിന്നാലെ കരിയറിലെ ഏറ്റവും മോശം തുടക്കത്തിലൂടെ കടന്നുപോകുന്ന ശ്രേയസ് അയ്യർ ഒടുവിൽ പ്രതികരണവുമായി രംഗത്ത്.
അയ്യർക്ക് കീഴിൽ കളിച്ച ആറ് ട്വന്റി 20 മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. അയർലൻഡിനെതിരെ ആദ്യമായി പരമ്പര (2-0) കൈവിട്ട ടീം, തൊട്ടുപിന്നാലെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ 4-0 നും നാണംകെട്ടു. ഇതോടെ ട്വന്റി 20 റാങ്കിങ്ങിലെ ഒന്നാം സ്ഥാനവും ഇന്ത്യക്ക് നഷ്ടമായി.
സതാംപ്ടണിലെ പരാജയത്തിന് ശേഷം സംസാരിച്ച അയ്യർ, കടുത്ത സമ്മർദ്ദമുണ്ടെങ്കിലും പോസിറ്റീവായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് വ്യക്തമാക്കി.
ഇംഗ്ലണ്ടിലെ വ്യത്യസ്തമായ മൈതാനങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാത്തതും ബാറ്റിങ്, ബോളിങ്, ഫീൽഡിങ് എന്നീ മൂന്ന് മേഖലകളിലും എതിരാളികൾ ഇന്ത്യയെ നിഷ്പ്രഭമാക്കിയതുമാണ് വലിയ തോൽവിക്ക് കാരണമായി ക്യാപ്റ്റൻ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം, പരമ്പരയിലെ പ്ലെയിങ് ഇലവൻ തിരഞ്ഞെടുപ്പിൽ വരുത്തിയ ഗുരുതര വീഴ്ചകളിൽ അയ്യർ കടുത്ത വിമർശനം നേരിടുന്നുണ്ട്. സഞ്ജു സാംസണെ പുറത്തിരുത്തി യുവതാരം വൈഭവ് സൂര്യവംശിയെ ടീമിൽ ഉൾപ്പെടുത്തിയത് മുൻനിരയിൽ അമിതമായി ഇടംകയ്യൻ ബാറ്റർമാരുടെ സാന്നിധ്യത്തിന് കാരണമായിരുന്നു.
ഒടുവിൽ അവസാന ട്വന്റി 20-യിൽ വലംകയ്യൻ ബാറ്ററുടെ അനിവാര്യത മനസ്സിലാക്കി സൂര്യവംശിയെ മാറ്റി സഞ്ജുവിനെ വീണ്ടും തിരികെ വിളിക്കേണ്ടി വന്നു.
മികച്ചൊരു കോമ്പിനേഷൻ കണ്ടെത്താനുള്ള പരീക്ഷണങ്ങളുടെ ഭാഗമായാണ് സഞ്ജുവിനെ മാറ്റിയതെന്നും അദ്ദേഹം ടീമിനെ മുൻപും ജയിപ്പിച്ചിട്ടുള്ള മികച്ച കളിക്കാരനാണെന്നും പ്ലെയിങ് ഇലവൻ വിവാദങ്ങൾക്ക് മറുപടിയായി അയ്യർ വ്യക്തമാക്കി.









0 comments