ഉദ്ഘാടനം കഴിഞ്ഞിട്ട് 12 ദിവസം
മഴ പെയ്തതിന് പിന്നാലെ യുപിയിൽ 4200 കോടി രൂപ മുടക്കി നവീകരിച്ച റോഡ് പൊളിഞ്ഞു

റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയില്‍, മുകളില്‍ വലത് ഭാഗത്തായി ഉദ്ഘാടനം ചെയ്ത റോഡില്‍ നിതിന്‍ ഗഡ്കരിയും രാജ്നാഥ് സിങും യോഗി ആദ്യനാഥും നില്‍ക്കുന്നു (Photo: ANI)
ഉന്നാവോ: ഉദ്ഘാടനം കഴിഞ്ഞതിന് പിന്നാലെ സംസ്ഥാനത്ത് പെയ്ത മഴയിൽ റോഡ് പൊട്ടിപൊളിഞ്ഞ നിലയിൽ. 4200 കോടി രൂപ മുടക്കി നവീകരിച്ച ലഖ്നൗ-കാൺപൂർ എക്സ്പ്രസ് വേയിലാണ് വിള്ളൽ രൂപപ്പെട്ടത്. സമാജ് വാദി പാർടി നേതാവ് മധുസൂദൻ യാദവ് ആണ് റോഡിൽ വിള്ളൽ വീണതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എന്നിവർ ചേർന്ന് ജൂലൈ 13 നാണ് റോഡ് ഉദ്ഘാടനം ചെയ്തത്. പിന്നാലെ പെയ്ത മഴയിൽ റോഡ് ഇടിഞ്ഞു താഴുകയായിരുന്നു. ഇത് ജനങ്ങളിലും ആശങ്കയ്ക്ക് വഴിവെച്ചു. കൊരാരി ഗ്രാമത്തിന് സമീപത്ത് നിന്ന് അഞ്ചു മുതൽ ഏഴ് മീറ്റർ വരുന്ന ഭാഗത്തിലാണ് വിള്ളൽ വീണത്.
നവീകരിച്ച ലഖ്നൗ-കാൺപൂർ എക്സ്പ്രസ് വേയിലൂടെ യാത്ര ചെയ്യവെ കെരാരിയിൽ എത്തിയപ്പോഴാണ് മഴ പെയ്തതിനെ തുടർന്ന് റോഡ് വിണ്ടു കീറയത് ശ്രദ്ധയിൽപ്പെട്ടതെന്ന് പൊട്ടിപ്പൊളിഞ്ഞ റോഡ് ചൂണ്ടിക്കാണിച്ച് മധുസൂദനൻ യാദവ് പറയുന്നു. ഇതോടെ കോടികൾ മുടക്കി നിർമിച്ച റോഡിന്റെ നിലവാരത്തെ കുറിച്ച് ചോദ്യങ്ങൾ ഉയർന്നു. വിഷയത്തിൽ പ്രതികരിക്കാൻ അധികാരികൾ ഇതുവരെയും തയ്യാറായിട്ടില്ല. നിലവിൽ റോഡിൽ അറ്റകുറ്റപണികൾ നടക്കുകയാണ്.










0 comments