നാല് വർഷത്തിനിടെ ആദ്യമായി ഇന്ത്യയിലെ ഐ ഫോൺ വില്‍പ്പനയില്‍ ഇടിവ്

കാലിഫോർണിയ : നാല് വർഷത്തിൽ ആദ്യമായി ഇന്ത്യയിലേക്കുള്ള ഐ ഫോൺ കയറ്റുമതിയിൽ ഇടിവ്. ഇതോടെ രാജ്യത്തെ ഏറ്റവും മികച്ച അഞ്ച് സ്മാർട്ട്ഫോൺ ബ്രാൻഡുകളുടെ പട്ടികയിൽ നിന്ന് ആപ്പിൾ പുറത്തായി.
മുൻ വർഷത്തെ അപേക്ഷിച്ച് ആപ്പിളിന്റെ ഇന്ത്യയിലേക്കുള്ള കയറ്റുമതി ഏപ്രിൽ - ജൂൺ പാദത്തിൽ മൂന്ന് ശതമാനം കുറവുണ്ടായതായി സ്വതന്ത്ര ഗവേഷണ സ്ഥാപനമായ കൗൺർപോയിന്റിന്റെ ഒരു വിശകലന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ കാലയളവിൽ സ്മാർട്ട്ഫോൺ വിതരണത്തിൽ 10 ശതമാനം കുറവാണുണ്ടായതെന്നും മിന്റ് റിപ്പോർട്ട് ചെയ്തു. ഉയർന്ന വിലയും ലഭ്യതയിലുണ്ടായ കുറവുമാണ് ഇടിവിനുള്ള കാരണങ്ങളായി വിലയിരുത്തുന്നത്. ഐ ഫോൺ 17 ന്റെ ലഭ്യതക്കുറവ് ഇതിന് വലിയൊരു കാരണമാണ്. മെമ്മറി ചിപ്പുകളുടെ ലഭ്യതയിലുണ്ടായ കുറവ് നിർമാണത്തെ ബാധിക്കുകയും ചിപ്പുകളുടെ വില വർധിച്ച സാഹചര്യത്തിൽ വിതരണക്കാരും ആപ്പിളും തമ്മിലുള്ള ചർച്ചകൾമൂലം ഷിപ്പ്‌മെന്റ് വൈകുന്നതുമാണ് ലഭ്യതക്കുറവിന്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. നിലവിലെ ഇടിവ് ആപ്പിളിന്റെ വിപണി വിഹിതത്തെ ബാധിക്കാനുള്ള സാധ്യതയും ഏറെയാണ്.









0 comments