യുദ്ധം അടുക്കളയിലും; പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഇന്ത്യയിൽ അരിവില കുതിച്ചുയരുന്നു

എഐ പ്രതീകാത്മകചിത്രം
ന്യൂഡൽഹി : യുഎസ്–ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങൾ ഭക്ഷ്യധാന്യ ശേഖരം വർധിപ്പിച്ചതോടെ ഇന്ത്യയിൽ അരിവില ഉയരുന്നതായി റിപ്പോർട്ട്. ആഗോളതലത്തിൽ അരിക്കുള്ള ആവശ്യകത കൂടിയതാണ് വിലവർധനയുടെ പ്രധാന കാരണമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ബസുമതി അരിയുടെ വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15–20 ശതമാനവും ബസുമതി ഇതര അരിവർഗങ്ങളുടെ വില 20–25 ശതമാനവും വർധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. 85ൽ നിന്ന് 100ലേക്കാണ് വില ഉയർന്നത്. ജോർദാൻ, തുർക്കി എന്നിവിടങ്ങളിലേക്ക് ഇന്ത്യയിൽ നിന്നുള്ള അരി കയറ്റുമതി ഇരട്ടിയായതും വില വർധനവിന് കാരണമായി.
2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 154 രാജ്യങ്ങളിലേക്കായി 6.52 മില്യൺ ടൺ ബസുമതി അരി കയറ്റുമതി ചെയ്തിരുന്നു. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിലേക്കുള്ള നേരിട്ടുള്ള അരി കയറ്റുമതി കുത്തനെ കുറഞ്ഞെങ്കിലും പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളിലൂടെ വ്യാപാരം തുടരുകയാണ്. ഇന്ത്യ നിലവിൽ 170ലധികം രാജ്യങ്ങളിലേക്ക് അരി കയറ്റുമതി ചെയ്യുന്നുണ്ട്
ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന എന്നിവിടങ്ങളിലെ മഴക്കുറവും വിലയെ സമ്മർദത്തിലാക്കുന്നു. പൊതുവിതരണ സംവിധാനത്തിനായി സർക്കാർ നടത്തുന്ന അരി സംഭരണവും ആഭ്യന്തര വിപണിയിലെ ലഭ്യത കുറയ്ക്കുന്ന ഘടകമാണ്. പുതിയ ഖാരിഫ് വിളവ് ഒക്ടോബർ–നവംബർ മാസങ്ങളിൽ വിപണിയിലെത്തുന്നതുവരെ വിലയിൽ കാര്യമായ കുറവുണ്ടാകാൻ സാധ്യതയില്ലെന്നാണ് വ്യാപാരികൾ പറയുന്നതെന്നും ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.









0 comments