സേലത്ത് മുക്കാൽകോടിയുടെ കഞ്ചാവ് പിടികൂടി; വേങ്ങര സ്വദേശിയടക്കം ആറുപേർ പിടിയിൽ

കഞ്ചാവുമായി പിടിയിലായവർ
വേങ്ങര: വിപണിയിൽ മുക്കാൽ കോടി രൂപ വിലമതിക്കുന്ന 68 കിലോ കഞ്ചാവുമായി സേലത്ത് മലയാളികൾ പിടിയിൽ. വേങ്ങര പൂച്ചോലമാട് സ്വദേശി അഞ്ചു കണ്ടൻ അൻവർ റിഷാദ് (30) അടക്കം ആറുപേർ ആണ് സേലത്ത് തമിഴ്നാട് പൊലീസിൻ്റെ പിടിയിലായത്. ഒഡീഷയിൽനിന്ന് സേലം വഴി ആഡംബരക്കാറിൽ കേരളത്തിലേക്ക് കടത്തി വിതരണത്തിനായി എത്തിക്കുന്നതിനാണ് ശ്രമമെന്ന് കരുതുന്നു. ചെരുപ്പടി മലക്കുസമീപം റിസോട്ടിലെത്തുന്നവർക്കും കഞ്ചാവും മയക്കുമരുന്നും എത്തിക്കുന്നതായും വിവരം ഉണ്ട്.
അൻവർ സാദിക് (30), ജുനൈദ് (35), സാബിർ (30), മു ഹമ്മദ് ഫാസിൽ (36), ജിലാൽ (21) എന്നിവരാണ് കൂട്ടാളികൾ. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഇവരെ അറസ്റ്റു ചെയ്തത്. സേലം സിറ്റി പൊലീസ് കമീഷണർ ജോഷി നിർമ്മൽ കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സിറ്റി പൊലീസ് ജില്ലയിൽ ആകെ പരിശോധനയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. അച്ചൻ കുട്ടപ്പട്ടി ചെക്പോസ്റ്റിൽ വാഹന പരിശോധന നടത്തുന്നതിനിടെ വ്യാഴാഴ്ച രാത്രി ഒരു കാർ തടഞ്ഞെങ്കിലും നിർത്താതെ പോയി. കാവൽ നിന്നിരുന്ന പൊലീസ് സംഘം കൺട്രോൾ റൂമിൽ അറിയിക്കുകയും കാറിനെ പിന്തുടരുകയും ചെയ്തു. അയോധ്യാപട്ടണത്ത് എത്തിയപ്പോൾ കാറിലുണ്ടായിരുന്നവർ ഒരു വലിയബാഗ് പുറത്തേക്കെറിഞ്ഞ് രക്ഷപ്പെട്ടു. ബാഗ് കിടക്കുന്നതുകണ്ട് നാട്ടുകാർ കാരിപട്ടി പൊലീസിനെ അറിയിച്ചു. പൊലീസെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് 50 കിലോ കഞ്ചാവ് കണ്ടെത്തിയത്.
കാറിനെ പിന്തുടരുന്നതിനിടെ എ എൻ മംഗലംഭാഗത്തെ റോഡിൽ നിന്ന് കുറച്ചു കഞ്ചാവ് കണ്ടെത്തി. പരിശോധന തുടരുന്നതിന്നിടെ തൊട്ടടുത്ത വനമേഖലയിൽ ആഡംബര കാറും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കാറിൽനിന്ന് മൊബൈൽ ഫോണും 16 കിലോഗ്രാം കഞ്ചാവും കിട്ടി. പ്രദേശത്ത് പൊലീസ് പരിശോധന നടത്തുന്നതിനിടെ രണ്ടുപേർ കാർ അന്വേഷിച്ചുവന്നു. അവരെ ചോദ്യം ചെയ്തതിൽ നിന്ന് രണ്ടു പേരെ സേലം ന്യൂ ബസ്സ്റ്റാൻഡ് ഭാഗത്തുനിന്നും രണ്ടുപേരെ ഈറോഡ് വിജയമംഗലം ചെക്പോസ്റ്റിന് സമീപത്തുനിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.









0 comments