കശ്മീരിൽ പ്രതിഷേധം തുടരുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ശ്രീനഗർ: ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനേയിയുടെ വധത്തെത്തുടർന്ന് കശ്മീർ താഴ്‌വരയിൽ ഉടലെടുത്ത പ്രതിഷേധം മൂന്നാം ദിവസവും തുടരുന്നു. ക്രമസമാധാന നില കണക്കിലെടുത്ത് ശ്രീനഗർ ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിൽ നിയന്ത്രണങ്ങൾ കര്‍ശനമാക്കി.
മുൻകരുതൽ നടപടിയെന്ന നിലയിൽ സ്കൂളുകൾക്കും കോളേജുകൾക്കും സർവ്വകലാശാലകൾക്കും ശനിയാഴ്ച വരെ അവധി പ്രഖ്യാപിച്ചു.മൊബൈൽ ഇന്റർനെറ്റ് വേഗത കുറച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പുറമെ പ്രീ-പെയ്ഡ് കണക്ഷനുകൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ശ്രീനഗറിലെ ലാൽ ചൗക്കിലുള്ള ചരിത്രപ്രസിദ്ധമായ 'ഘണ്ട ഘർ' (ക്ലോക്ക് ടവർ)പ്രദേശം പൂർണ്ണമായും ബാരിക്കേഡുകൾ ഉപയോഗിച്ച് അടച്ചു.പോലീസ്,പാരാമിലിറ്ററി (CRPF)വിഭാഗങ്ങളെ വ്യാപകമായി വിന്യസിച്ചിട്ടുണ്ട്.
Related News
അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ഖമേനേയി കൊല്ലപ്പെട്ടതിനെത്തുടർന്ന് ഞായറാഴ്ച രാത്രി മുതലാണ് പ്രതിഷേധം ആരംഭിച്ചത്.വടക്കൻ കശ്മീരിലെ സംബാൽ,പട്ടാൻ തുടങ്ങിയ ഇടങ്ങളിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസ് ബലപ്രയോഗം നടത്തി.
2019ഓഗസ്റ്റിന് ശേഷം കശ്മീർ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണിതെന്ന് സംസ്ഥാനത്തു നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. 2019 ഓഗസ്റ്റ് 5-ന് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 (Article 370) റദ്ദാക്കി. ജമ്മു കശ്മീർ എന്ന സംസ്ഥാനത്തെ വിഭജിച്ച് ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി (Union Territories) മാറ്റി.










0 comments