ഇടുങ്ങിയ മുറികൾ, മോശം ഭക്ഷണം, കുടിക്കാൻ മലിന ജലം; ഹോസ്റ്റലുകളിൽ വിദ്യാർഥികൾക്ക് ദുരിതജീവിതം

Photo: NDTV
ന്യൂഡൽഹി: ഇടുങ്ങിയ മുറികളിൽ മോശം ഭക്ഷണം കഴിച്ചും മലിന ജലം കുടിച്ചും വിദ്യാർഥികളുടെ ദുരിതജീവിതം. ഡൽഹിയിലെ സത്യനികേതനിലെ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വകാര്യ ഹോസ്റ്റലുകളിൽ കഴിഞ്ഞുകൂടുന്ന വിദ്യാർഥികളുടെ ജീവിതം പുറത്തുവന്നത്.
സത്യനികേതനിലെ സമീപത്തെ കരോൾ ബാഗിലെ സ്വകാര്യ ഹോസ്റ്റൽ കെട്ടിടങ്ങളിലാണ് ഈ ദയനീയ ചിത്രം. പലയിടത്തും പെയിന്റ് ചെയ്യാത്ത കെട്ടിടം. മഴ പെയ്താൽ ചോർന്നൊലിക്കും, പലയിടത്തും പൊട്ടിപ്പൊളിഞ്ഞ നിലയിൽ. ഇതിനിടയിൽ വൈദ്യുതി പോസ്റ്റുകളിൽ നിന്നും പഴയ എയർ കണ്ടീഷണറുകളിൽ നിന്നും പുറത്തേക്ക് തള്ളിനിൽക്കുന്ന വൈദ്യുതക്കമ്പികൾ. ഏത് നിമിഷവും തീപിടുത്തത്തിന് കാരണമായേക്കാവുന്ന സാഹചര്യമെന്ന് എൽഡിടിവി റിപ്പോർട് ചെയ്യുന്നു.
പുറമെ നിന്നുള്ള കാഴ്ചയേക്കാൾ അകത്തേയ്ക്കുള്ള കാഴ്ച അതിലും ദയനീയം. ഇടുങ്ങിയതും പാതി തകർന്നതുമായ പടിക്കെട്ടുകൾ. സമീപത്ത് മാലിന്യം കൂട്ടിയിട്ടിരിക്കുന്ന നിലയിലാണ്. താൽക്കാലികമായി ഒരുക്കിയിരിക്കുന്ന സംവിധാനത്തിൽ ഒരു അലമാര പോലും ഇല്ല. ശുചിമുറികൾ വൃത്തിഹീനവും വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയിലുമാണ്. ശുദ്ധമായ കുടിവെള്ളം പോലും ഇല്ലാത്ത അവസ്ഥ. ഇത് വിദ്യാർഥികളിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും വഴിവെയ്ക്കുന്നുണ്ട്. ഹോസ്റ്റൽ കെട്ടിടങ്ങൾ നവീകരിച്ച് വിദ്യാർഥികൾക്ക് ആവശ്യമായ അന്തരീക്ഷം ഒരുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.









0 comments