ഐപിഎൽ വിജയാഘോഷത്തിനിടെ അപകടം

മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ആർസിബി

rcb stampede
വെബ് ഡെസ്ക്

Published on Jun 05, 2025, 05:59 PM | 1 min read

ബംഗളൂരു: ബംഗളൂരുവിൽ ഐപിഎൽ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു (ആർസിബി) 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ദുരന്തത്തിൽ പരിക്കേറ്റ ആരാധകരെ സഹായിക്കുന്നതിനായി 'ആർ‌സി‌ബി കെയേഴ്സ്' എന്ന പേരിൽ ഫണ്ടും രൂപീകരിച്ചു. "ഇന്നലെ ബംഗളൂരുവിൽ ഉണ്ടായ സംഭവം ദൗർഭാഗ്യകരമാണ്. ആർ‌സി‌ബി കുടുംബത്തിനെ ഇത് വളരെയധികം വേദനിപ്പിച്ചു. ഞങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഞങ്ങളുടെ ആരാധകർ എപ്പോഴും കൂടെയുണ്ടാകും. ദുഃഖത്തിൽ ഞങ്ങൾ പങ്കുചേരുന്നു"-ആർ‌സി‌ബി പ്രസ്താവനയിൽ പറയുന്നു.


ഐപിഎൽ 2025 ഫൈനലിൽ പഞ്ചാബ് കിംഗ്‌സിനെ (പിബികെഎസ്) ആറ് റൺസിന് പരാജയപ്പെടുത്തി കിരീടം നേടിയ ആർസിബി കളിക്കാർക്കുള്ള അനുമോദന ചടങ്ങിൽ പങ്കെടുക്കാനാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് വലിയൊരു ജനക്കൂട്ടം തടിച്ചുകൂടിയത്. ആരാധകരുടെ തിക്കിലും തിരക്കിലുംപെട്ട് ആറുവയസുകാരി ഉൾപ്പെടെ 11 പേരാണ് മരിച്ചത്. അമ്പതിലേറെ പേർക്ക് പരിക്കേറ്റിരുന്നു.


ടീം സ്റ്റേഡിയത്തിൽ പ്രവേശിക്കുമെന്ന് കരുതിയ ​ഗേറ്റ് നമ്പർ മൂന്നിന് മുന്നിലാണ് വൈകിട്ട് തിക്കുംതിരക്കുമുണ്ടായത്. വൻ ആളപായമുണ്ടായെന്ന് ബോധ്യപ്പെട്ടിട്ടും സ്റ്റേഡിയത്തിനുള്ളിൽ ടീമിനുള്ള സ്വീകരണം തുടർന്നു. മന്ത്രിമാരടക്കം പരിപാടിയിൽ പങ്കെടുത്തു. കർണാടക ക്രിക്കറ്റ് അസോസിയേഷനും കർണാടക സർക്കാരുമാണ് സ്വീകരണമൊരുക്കിയത്. പൊലീസിന്റെ സുരക്ഷാമുന്നറിയിപ്പ് മറികടന്നാണ് പരിപാടി നടത്തിയതെന്ന് റിപ്പോർട്ടുണ്ട്.


അതേസമയം, സംഭവത്തിൽ കർണാടക ഹൈക്കോടതി സ്വമേധയ കേസെടുത്തിരുന്നു. വിഷയത്തിൽ ജൂൺ 10നകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് കർണാടക ഹൈക്കോടതി നിർദ്ദേശിച്ചു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് വി കാമേശ്വര റാവു, ജസ്റ്റിസ് സി എം ജോഷി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സംസ്ഥാന സർക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറൽ ശശി കിരൺ ഷെട്ടി ഹാജരായി. സംഭവത്തിൽ ബംഗളൂരു അർബൻ ഡെപ്യൂട്ടി കമീഷണറുടെ നേതൃത്വത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home