ഡിജിറ്റൽ തട്ടിപ്പുകൾക്ക് കടിഞ്ഞാൺ: വലിയ തുകകളുടെ കൈമാറ്റത്തിന് ഒരു മണിക്കൂർ ഇടവേള നിർദേശിച്ച് ആർബിഐ

മുംബൈ: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി യുപിഐ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഇടപാടുകളിൽ പുതിയ നിയന്ത്രണം കൊണ്ടുവരാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഒരുങ്ങുന്നു. ഉയർന്ന തുകകൾ കൈമാറുമ്പോൾ ഒരു മണിക്കൂർ 'താൽക്കാലിക ഇടവേള' ഏർപ്പെടുത്താനാണ് ആർബിഐയുടെ നിർദേശം.
പുതിയ നിർദ്ദേശപ്രകാരം, അപരിചിതർക്കോ അല്ലെങ്കിൽ ആദ്യമായോ വലിയ തുക അയക്കുമ്പോൾ പണം ഉടൻ കൈമാറാതെ ഒരു മണിക്കൂർ സമയം ബാങ്ക് തടഞ്ഞുവെക്കും. ഈ സമയത്തിനുള്ളിൽ ഇടപാടിൽ എന്തെങ്കിലും സംശയമോ പിശകോ ഉണ്ടെന്ന് ഉപഭോക്താവിന് തോന്നിയാൽ അത് റദ്ദാക്കാൻ സാധിക്കും.
പണം തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ തടയാൻ ഈ 'കൂളിംഗ് ഓഫ്' പിരീഡ് സഹായിക്കുമെന്നാണ് ആർബിഐ കണക്കാക്കുന്നത്. യുപിഐ, ഐഎംപിഎസ്, ആർടിജിഎസ് തുടങ്ങിയ എല്ലാ ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളിലും ഈ നിയന്ത്രണം ബാധകമാക്കാനാണ് ആലോചന.
എത്ര രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്കാണ് ഈ നിയന്ത്രണം വേണ്ടതെന്ന കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. പണം അയക്കുന്ന ആൾക്കും ലഭിക്കുന്ന ആൾക്കും ഇടയിൽ ഒരു സുരക്ഷാ കവചമായി ഈ ഒരു മണിക്കൂർ പ്രവർത്തിക്കും. രാജ്യത്ത് വർദ്ധിച്ചുവരുന്ന ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പുകൾക്ക് തടയിടാൻ ഈ നീക്കം സഹായകമാകുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.










0 comments