യൂട്യൂബ് ഷോയിലെ മോശം പരാമർശം: ദേശീയ വനിതാ കമീഷന് മുന്നിൽ ഹാജരാകാതെ രൺവീർ അല്ലാബാദിയ

ന്യൂഡൽഹി: ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോ’യിലെ മോശം പരാമർശത്തിൽ ദേശീയ വനിതാ കമീഷന് മുന്നിൽ ഹാജരാകാതെ പോഡ്കാസ്റ്റർ രൺവീർ അല്ലാബാദിയ. വധഭീഷണി നേരിടുന്നതിനാലാണ് ഹാജരാകാത്തത് എന്നാണ് രൺവീർ വിശദീകരണം നൽകിയത്. വ്യക്തിഗത സുരക്ഷ, മുൻകൂർ യാത്രാ പ്രതിബദ്ധതകൾ തുടങ്ങിയ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി മറ്റ് ഇന്ത്യ ഗോട്ട് ലാറ്റന്റ് ക്രിയേറ്റേഴ്സും കമീഷന് മുന്നിൽ ഹാജരായില്ല.
ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് എന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ ഉയർന്നത്. പരിപാടിയിൽ മോശം പരാമർശം നടത്തിയതിൽ രൺവീർ അല്ലാബാദിയ, സമയ് റെയ്ന, അപൂർവ മുഖിജ, ജസ്പ്രീത് സിങ്, ആഷിഷ് ചഞ്ച്ലാനി, തുഷാർ പൂജാരി, സൗരവ് ബോത്ര, ബാൽരാജ് ഘായ് എന്നിവരോട് ഇന്ന് ഹാജരാകാൻ കമീഷൻ സമൻസ് അയച്ചിരുന്നു. എന്നാൽ ഇവർ എത്താത്തതിനാൽ വീണ്ടും മാർച്ച് 6ന് ഹാജരാകാൻ കമീഷൻ നിർദേശിച്ചിട്ടുണ്ട്.
ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് എന്ന പരിപാടിയിൽ വച്ച് നടത്തിയ അശ്ലീല പരാമർശത്തെത്തുടർന്ന് രൺവീർ അല്ലാബാദിയയുടെ വീഡിയോ യൂട്യൂബ് നീക്കം ചെയ്തിരുന്നു. ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോ’യിലെ വിധികർത്താക്കളിലൊരാളാണ് രൺവീർ. കൊമേഡിയൻ സമയ് റെയ്നയാണ് പരിപാടി അവതരിപ്പിക്കുന്നത്. ‘ഇനിയുള്ള കാലം നിങ്ങൾ മാതാപിതാക്കൾ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ദിവസേന നോക്കി നിൽക്കുമോ അതോ അവർക്കൊപ്പം ചേർന്ന് എന്നേക്കുമായി ഇത് അവസാനിപ്പിക്കുമോ’ എന്നാണ് മത്സരാർഥിയോട് രൺവീർ ചോദിച്ചത്. വീഡിയോ പുറത്തുവന്നതോടെ വ്യാപക വിമർശനമാണ് രൺവീറിനെതിരെ ഉയർന്നത്.
നിരവധി പേർ രൺവീറിനെ വിമർശിച്ച് രംഗത്തെത്തി. മനുഷ്യാവകാശ കമീഷനും വനിതാ കമീഷനും വിഷയത്തിൽ രൺവീറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മാപ്പു പറഞ്ഞുകൊണ്ട് രൺവീർ വീഡിയോ പോസ്റ്റ് ചെയ്തെങ്കിലും നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു. രൺവീറിനും ഇന്ത്യാസ് ഗോട്ട് ലാറ്റെന്റിനും എതിരെ മുംബൈയിലും അസമിലും കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.









0 comments