രാജസ്ഥാനിൽ അഞ്ചുവർഷത്തിനിടയിൽ ഒരാൾക്ക് പോലും ജോലി നൽകിയില്ല; നോക്കുകുത്തിയായി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകൾ

ജയ്പൂർ: രാജസ്ഥാനിലെ തൊഴിൽരഹിതരായ യുവാക്കളെ പരിഹസിച്ച് സർക്കാർ സംവിധാനങ്ങൾ. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ വഴി ഒരാൾക്ക് പോലും സർക്കാർ ജോലി നൽകിയിട്ടില്ലെന്ന വിവരാവകാശ രേഖകൾ പുറത്ത്.
22 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ ജോലിക്കായി പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുമ്പോഴാണ് ബിജെപി സർക്കാരിന്റെ ഈ കടുത്ത അവഗണന പുറത്തുവരുന്നത്. എംപ്ലോയ്‌മെന്റ് ഓഫീസുകളിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നിലവിൽ 22 ലക്ഷത്തോളം പേരാണ് തൊഴിൽ കാത്തിരിക്കുന്നത്. എന്നാൽ സർക്കാർ സർവീസിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലോ എംപ്ലോയ്‌മെന്റ് വഴി നിയമനം നടത്തുന്നതിലോ അധികൃതർ പൂർണ്ണ പരാജയമാണെന്ന് ആർടിഐ കണക്കുകൾ ശരിവെക്കുന്നു.
യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന വാഗ്ദാനം നൽകി അധികാരത്തിലെത്തിയ സർക്കാർ അവരെ വഞ്ചിക്കുകയാണെന്ന് ഇതോടെ വ്യക്തമായി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ വഴി സ്വകാര്യ മേഖലയിൽ ചില നിയമനങ്ങൾ നടന്നതൊഴിച്ചാൽ സർക്കാർ മേഖലയിൽ നിയമനം പൂജ്യമാണ്.
ഉന്നത വിദ്യാഭ്യാസം നേടിയ യുവാക്കൾ പോലും എംപ്ലോയ്‌മെന്റ് കാർഡുമായി ഓഫീസുകൾ കയറി ഇറങ്ങുകയാണ്. സർക്കാർ ജോലി എന്ന സ്വപ്നം ഇല്ലാതായതോടെ സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് റെക്കോർഡ് ഉയരത്തിലെത്തിയിരിക്കുകയാണ്. സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയാകുന്നതിനെതിരെ ഉദ്യോഗാർത്ഥികൾക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാൻ വകുപ്പുകൾ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. വരും ദിവസങ്ങളിൽ സർക്കാരിന്റെ ഈ തൊഴിൽവിരുദ്ധ നയത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് തൊഴിൽരഹിതരായ യുവാക്കളുടെ സംഘടനകൾ.











0 comments