"തന്റെ റോൾ മാറി, ഇപ്പോൾ പ്രതിപക്ഷത്തല്ല ഭരണപക്ഷത്താണ്"; നീറ്റ് പരീക്ഷാ വിവാദത്തിൽ മൗനം വെടിഞ്ഞ് രാഘവ് ഛദ്ദ

ന്യൂഡൽഹി: ആംആദ്മി പാർട്ടിയിൽ നിന്നും ബിജെപിയിലേക്ക് കൂടുമാറിയതിന് ശേഷം ആദ്യമായി മൗനംവെടിഞ്ഞ് രാജ്യസഭാംഗവും ബിജെപി നേതാവുമായ രാഘവ് ഛദ്ദ. ദേശീയ തലത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ടുപോലും രാഘവ് ഇതുവരെ ഒരഭിപ്രായവും പറഞ്ഞിരുന്നില്ല.
എന്നാൽ ഒടുവിൽ മൗനം വെടിഞ്ഞ് പാർലമെന്റിൽ സംസാരിച്ചിരിക്കുകയാണ് ഛദ്ദ. മുൻപ് താൻ പ്രതിപക്ഷത്തായിരുന്നപ്പോൾ സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കുക എന്നതായിരുന്നു തന്റെ ഉത്തരവാദിത്തം എന്ന് പറഞ്ഞ അദ്ദേഹം, ഇപ്പോഴുള്ള കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഒരക്ഷരം പറഞ്ഞില്ല.
ഇപ്പോൾ താൻ ഭരണപക്ഷത്താണ് , അതിനാൽ വെറുതെ ചോദ്യങ്ങൾ ഉന്നയിക്കാനില്ലെന്നാണ് ഛദ്ദയുടെ വാദം. വെറും പ്രസ്താവനകൾ നടത്താനില്ലെന്നും, മറിച്ച് വ്യക്തമായ ഫലം ഉണ്ടാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രശ്നത്തിന് ഒരു കൃത്യമായ പരിഹാരം കാണുന്ന ദിവസം മാത്രമേ പാർലമെന്റിൽ സംസാരിക്കൂ എന്ന് താൻ സ്വയം പ്രതിജ്ഞ എടുത്തിരുന്നതായും ഛദ്ദ പറഞ്ഞു.
നീറ്റ് പരീക്ഷയ്ക്കായി ഡൽഹിയിലും കോട്ടയിലും ഒക്കെപ്പോയി സ്വന്തം കുടുംബത്തിന്റെ നല്ലൊരു ഭാവിക്കായി കഠിനാധ്വാനം ചെയ്യുന്ന വിദ്യാർത്ഥികളുടെയും അവരുടെ മാതാപിതാക്കളുടെയും ദേഷ്യവും വേദനയും തികച്ചും ന്യായമാണെന്ന് വ്യക്തമാക്കിയ ഛദ്ദ കേന്ദ്രത്തിന്റെ പിടിപ്പുകേടിനെ കുറിച്ച് ഒന്നുതന്നെ പറഞ്ഞില്ല.










0 comments