പഞ്ചാബ് സ്വദേശിനി കാനഡയിൽ കൊല്ലപ്പെട്ടു; ലിവ് ഇൻ പങ്കാളി പിടിയിൽ

ടൊറന്റോ : പഞ്ചാബ് സ്വദേശിനിയെ കാനഡയിൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ ലിവ് ഇൻ പങ്കാളിയെ കൊലപാതകക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. ലുധിയാന സാമ്രാല സ്വദേശിനിയായ ദമൻപ്രീത് കൗർ (23) ആണ് കൊല്ലപ്പെട്ടത്. ഡൽഹി സ്വദേശിയായ റിതീഷ് കുമാർ (22) ആണ് പിടിയിലായത്.
ജൂലൈ 9നാണ് കാനഡയിലെ എഡ്മണ്ടണിലുള്ള വീട്ടിൽ ദമൻപ്രീതിനെ അവശനിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് ദിവസത്തിന് ശേഷം ചികിത്സയിലിരിക്കെ യുവതി മരിച്ചു. ജൂലൈ 14 ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ ശ്വാസം മുട്ടിയാണ് യുവതി മരിച്ചതെന്ന് സ്ഥിരീകരിച്ചതോടെയാണ് കൊലപാതകമാണെന്ന് വ്യക്തമായത്.
തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ജൂലൈ 22 ന് റിതീഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു. അഞ്ച് വർഷം മുമ്പ് വിദ്യാർഥി വിസയിലാണ് ദമൻപ്രീത് കാനഡയിലെത്തിയത്. സമ്രാല സ്വദേശികളുടെ ഏക മകളാണ് ദമൻ. ദമൻപ്രീതിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിനായി പണം സമാഹരിക്കാൻ സുഹൃത്തുക്കൾ ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.










0 comments