പിണക്കം മറന്ന് ഭാര്യയെ കൂട്ടിക്കൊണ്ടുപോകാനെത്തി; ഭാര്യാസഹോദരൻ യുവാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു

ചണ്ഡീഗഡ്: കുടുംബകലഹത്തെ തുടർന്ന് മാറി താമസിച്ചിരുന്ന ഭാര്യയെ തിരികെ കൊണ്ടുപോകാനെത്തിയ യുവാവിനെ ഭാര്യാസഹോദരൻ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു. പഞ്ചാബിലെ തരൺ തരൺ ജില്ലയിലാണ് നടുക്കുന്ന ക്രൂരത. ലോപോകെ ഗ്രാമത്തിലെ ലവ്പ്രീത് സിങ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഭാര്യ സന്ദീപ് കൗറിനെ കൂട്ടിക്കൊണ്ടുവരാനായി ലവ്പ്രീത് ഭാര്യവീട്ടിലെത്തിയതായിരുന്നു. അവിടെവെച്ച് ഉണ്ടായ വാക്കുതർക്കവും സംഘർഷവുമാണ് ഒടുവിൽ അരുംകൊലയിൽ കലാശിച്ചത്. ജൂൺ 13നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്ത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. തർക്കത്തിനിടെ ലവ്പ്രീതിന്റെ ദേഹത്ത് പെട്രോൾ ഒഴിക്കുകയും ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. തീ പടർന്നതോടെ രക്ഷപ്പെടാൻ ശ്രമിക്കുന്ന ലവ്പ്രീതിനെയും ഇയാളെ സഹായിക്കാൻ ഓടിയെത്തിയ ബന്ധു ഗുർജിത് കൗറിനെയും ദൃശ്യങ്ങളിൽ കാണാം. ആക്രമണത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ ലവ്പ്രീത് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഇതേ ദൃശ്യങ്ങളിൽ കണ്ട ഗുർജിത് കൗർ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലിരിക്കെ ഏതാനും ദിവസങ്ങൾക്ക് ശേഷം മരണപ്പെട്ടു. പ്രതിയായ സാജൻ സിങ്ങിനും ആക്രമണത്തിനിടെ പൊള്ളലേറ്റിരുന്നു, ഇയാളെ സംഭവസ്ഥലത്തുണ്ടായിരുന്നവർ രക്ഷപ്പെടുത്തുകയായിരുന്നു.
തരൺ തരൺ പൊലീസ് സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുഖ്യപ്രതിയായ സാജൻ സിങ്ങിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ലവ്പ്രീതിന്റെ ഭാര്യ സന്ദീപ് കൗറിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹം കഴിഞ്ഞ് ഒമ്പത് മാസത്തിനുള്ളിൽ കുടുംബപ്രശ്നങ്ങളെ തുടർന്ന് സന്ദീപ് കൗർ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോവുകയായിരുന്നു. അന്നുമുതൽ അവർ മാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.











0 comments