print edition വിധിയെഴുതാൻ പുതുച്ചേരി

പി ദിനേശൻ
Published on Mar 16, 2026, 12:09 AM | 1 min read
പുതുച്ചേരി: കേരളത്തിലെ മാഹി ഉൾപ്പെടുന്ന പുതുച്ചേരി നിയമസഭയിലേക്കും ഏപ്രിൽ ഒന്പതിനാണ് വോട്ടെടുപ്പ്. 30 അംഗ നിയമസഭയിലേക്ക് 9.44 ലക്ഷം വോട്ടർമാരാണ് വിധിയെഴുതുക. ബിജെപി–എൻആർ കോൺഗ്രസ് സർക്കാരിനെതിരായ ജനവിധിക്ക് തയാറെടുക്കുകയാണ് പുതുച്ചേരി ജനത. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്പ് കോൺഗ്രസ് നേതാക്കളെയും എംഎൽഎമാരെയും കാലുമാറ്റിയാണ് ബിജെപി പുതുച്ചേരിയിൽ ചുവടുറപ്പിച്ചത്.
നോട്ടുകെട്ടും ഇഡി, സിബിഐ അടക്കമുള്ള അന്വേഷണ ഏജൻസികളെയും ഇറക്കിയാണ് പിസിസി പ്രസിഡന്റ് അടക്കമുള്ളവരെ കാലുമാറ്റിയത്. കാലുമാറി എത്തിയവരുടെ അടിത്തറയിലാണ് എൻആർ കോൺഗ്രസ്–ബിജെപി സഖ്യസർക്കാർ അഞ്ചുവർഷം ഭരിച്ചത്. വ്യാജ മരുന്നുവിൽപ്പനയടക്കമുള്ള വന്പൻ അഴിമതികൾ നടന്നത് ഇൗ കാലയളവിലാണ്. പുതുച്ചേരിക്ക് സംസ്ഥാന പദവി അനുവദിക്കാത്തതിലും എൻആർ കോൺഗ്രസിന് അതൃപ്‌തിയുണ്ട്.
പ്രതീക്ഷ ഡിഎംകെ മുന്നണിയിൽ
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യസ്ഥാനാർഥിയായി കോൺഗ്രസിലെ വി വൈദ്യലിംഗമാണ് പുതുച്ചേരി മണ്ഡലത്തിൽ ജയിച്ചത്. ബഹുഭൂരിപക്ഷം മണ്ഡലങ്ങളിലും സഖ്യം ലീഡ് നേടി. നിയമസഭാ തെരഞ്ഞെടുപ്പിലും ഇൗ ട്രെൻഡ് ആവർത്തിക്കാനാണ് സാധ്യത. നേതാക്കൾ ബിജെപി കൂടാരത്തിലേക്ക് ചാടിയതോടെ തീർത്തും ദുർബലമായ അവസ്ഥയിലാണ് കോൺഗ്രസ്. തമിഴക മാതൃകയിൽ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം വേണമെന്ന് ഇടതുപക്ഷ പാർടികൾ ആവശ്യപ്പെടുന്നു.
എൻആർ കോൺഗ്രസ്–ബിജെപി സഖ്യത്തിലും ഭിന്നതയുണ്ട്. ലക്ഷ്യ ജനനായക കക്ഷി (എൽജെകെ)യെ എൻഡിഎ മുന്നണിയിൽ ഉൾപ്പെടുത്തണമെന്ന് ബിജെപി ആവശ്യപ്പെടുന്നുണ്ടെങ്കിലും എൻആർ കോൺഗ്രസ് അംഗീകരിച്ചിട്ടില്ല. ബിഹാർ മോഡലിൽ പുതുച്ചേരിയിൽ കാലുറപ്പിക്കാനുള്ള വഴിതേടുകയാണ് ബിജെപി. തമിഴക രാഷ്‌ട്രീയം എക്കാലവും പുതുച്ചേരിയുടെ ജനവിധിയെ സ്വാധീനിച്ചിട്ടുണ്ട്. ഡിഎംകെയുടെ കരുത്തിൽ പുതുച്ചേരിയിൽ തിരിച്ചുവരവിനുള്ള വഴിതേടുകയാണ് പ്രതിപക്ഷം.










0 comments